ഹമാസ് തലവൻ കൊല്ലപ്പെട്ടു; സംശയ നിഴലിൽ മൊസാദ് .


ടെഹ്‌റാന്‍: ലോകത്തെ ഞെട്ടിച്ച്‌ ആ കൊലപാതക വാര്‍ത്ത. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.മരണം സ്ഥിരീകരിച്ച്‌ ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. അതീവ സുരക്ഷയില്‍ സഞ്ചരിച്ചിരുന്ന വ്യക്തിയാണ് ഹനിയ്യ.

ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ആരോപിച്ച്‌ ഹമാസ് രംഗത്തെത്തി. സംഭവത്തില്‍, ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹനിയ്യയുടെ കൊലപാതകം തീര്‍ത്തും ആസൂത്രിതമായിരുന്നു. ഇസ്രയേലിന്റെ പ്രഖ്യാപിത ശത്രുവാണ് ഹനിയ്യ.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്‌റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ. ഇത് മനസ്സിലാക്കിയാണ് ഹനിയ്യയ്‌ക്കെതിരെ പദ്ധതി തയ്യാറാക്കിയത്. അത് എതിരാളികള്‍ സാധ്യമാക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയ തലത്തിലെത്തിക്കാന്‍ ഇത് കാരണമാകും.

“ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെൻ്റ് ഹമാസ് നമ്മുടെ മഹത്തായ ഫലസ്തീനിയൻ ജനതയോടും അറബ്, ഇസ്‌ലാമിക രാഷ്ട്രത്തോടും ലോകത്തിലെ എല്ലാ സ്വതന്ത്ര ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നു: സഹോദരൻ, നേതാവ്, രക്തസാക്ഷി, മുജാഹിദ് ഇസ്മായിൽ ഹനിയ്യ, കൊല്ലപ്പെട്ട പ്രസ്ഥാനത്തിൻ്റെ തലവൻ. ടെഹ്‌റാനിലെ അദ്ദേഹത്തിൻ്റെ വസതിയിൽ വഞ്ചനാപരമായ സയണിസ്റ്റ് റെയ്ഡ്, ”ഹമാസ് പറഞ്ഞു.

ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) ഹനിയയുടെ മരണവാർത്ത അറിയിച്ചു. “ഇന്ന് അതിരാവിലെ, ടെഹ്‌റാനിലെ ഇസ്മായിൽ ഹനിയയുടെ വസതി ആക്രമിക്കപ്പെട്ടു, അദ്ദേഹത്തിൻ്റെയും അദ്ദേഹത്തിൻ്റെ ഒരു അംഗരക്ഷകൻ്റെയും രക്തസാക്ഷിത്വത്തിന് കാരണമായി. കാരണം അന്വേഷണത്തിലാണ്, അത് ഉടൻ പ്രഖ്യാപിക്കും, ”ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.

2006ല്‍ പലസ്തീനില്‍ ഹമാസ് അധികാരത്തിലെത്തിയപ്പോള്‍ ഹനിയയാണ് പ്രധാനമന്ത്രിയായത്. 2023 മുതല്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ ചെയര്‍മാനായിരുന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ചൊവ്വാഴ്ചഹനിയ്യ ടെഹ്റാനിലെത്തിയത്. ചടങ്ങിന് മുന്‍പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പ്രസ്താവനയില്‍ അറിയിച്ചു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. ചതിനിറഞ്ഞ സയണിസ്റ്റ് ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.