മുസ്ലിം പള്ളി സന്ദർശിച്ച ട്രൂഡോക്കെതിരെ പ്രതിഷേധം.
ടൊറന്റോ: മുസ്ലീം പള്ളി സന്ദര്‍ശനത്തിനിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ പ്രതിഷേധം. ഹമാസ് വിഷയത്തിൽ ട്രൂഡോയെടുത്ത നിലപാടിനെതിരെയാണ് പള്ളിയില്‍ തടിച്ചുകൂടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് അവര്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പിന്നീട് അദ്ദേഹം പള്ളിയില്‍ നിന്ന് പുറത്തുപോകുമ്പോഴും പ്രതിഷേധം തുടര്‍ന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ‘വംശഹത്യ നിര്‍ത്തുക’ എന്ന പ്ലക്കാര്‍ഡ് പിടിച്ച സ്ത്രീ ട്രൂഡോയോട് ചോദ്യവുമായി മുന്നോട്ടെത്തി. നിങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നതിനുമുമ്പ് എത്ര പലസ്തീന്‍ കുട്ടികളെ കശാപ്പ് ചെയ്യണം? എന്നായിരുന്നു ചോദ്യം.
നേരത്തെ കാനഡ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്നും ഗാസ മുനമ്പിലേക്ക് ഒരു മാനുഷിക ഇടനാഴി തുറക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് 33 എംപിമാര്‍ ട്രൂഡോയ്ക്ക് കത്തയച്ചിരുന്നു.

