ടെൽ അവിവ്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ രണ്ട് യുഎസ് പൗരന്മാരെ വിട്ടയച്ചു. ഇരുവരുടെയും കുടുംബവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു. ജൂഡിത്ത് തായ് റാണന്‍ (59), മകള്‍ നതാലി (17) എന്നിവരെയാണ് വെള്ളിയാഴ്‌ച ഗാസ അതിര്‍ത്തിയില്‍ വെച്ച് ഇസ്രായേല്‍ സേനയ്ക്ക് കൈമാറിയത്. ഹമാസ് ഇസ്രയേൽ യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം ഹമാസ് മോചിപ്പിക്കുന്ന ആദ്യത്തെ തടവുകാരാണ് ഇവര്‍.’ഹമാസ് ബന്ദികളാക്കിയ ശേഷം വിട്ടയച്ച രണ്ട് അമേരിക്കക്കാരുടെ കുടുംബവുമായി ഞാന്‍ സംസാരിച്ചു. അവര്‍ സുഖം പ്രാപിക്കുന്നതുവരെ സര്‍ക്കാര്‍ അവരെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് ഞാന്‍ അവരെ അറിയിക്കുന്നു’ എക്‌സിലൂടെ ബൈഡന്‍ അറിയിച്ചു. അമ്മയും മകളും പ്രസിഡന്റ് ബൈഡനുമായി ഫോണില്‍ സംസാരിക്കുന്ന ചിത്രം ജറുസലേമിലെ യുഎസ് എംബസി പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ ഏഴിനാണ് കിബ്ബുട്സ് നഹാല്‍ ഓസില്‍ വച്ച് ഇവരെ ഹമാസ് ബന്ദികളാക്കിയത്. ഹമാസിന്റെ സായുധ വിഭാഗമായ ഇസ് എല്‍-ദീന്‍ അല്‍-ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദാണ് ഇരുവരെയും മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മുത്തശ്ശിയുടെ 85ാം പിറന്നാള്‍ ആഘോഷവും ഇളയ മകളുടെ ഹൈസ്‌കൂള്‍ പഠനവുമായും ബന്ധപ്പെട്ടാണ് ഇവര്‍ ഇസ്രയേലിൽ എത്തിയത്.
ഹമാസ് തട്ടിക്കൊണ്ടുപോയ രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ചു.

