തിരുവനന്തപുരം :ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ജെഡിഎസ് ഘടകം സ്വതന്ത്രമായി നിൽക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇടത് മുന്നണിയിൽ തന്നെ തുടരുമെന്നും കേരളത്തിലെ സിപിഎമ്മിൽ നിന്ന് യാതൊരു സമ്മർദ്ദവും വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കർണാടകയിൽ ഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. പാർട്ടിയെ കൂടെ കൂട്ടാതെ കോൺഗ്രസാണ് കർണാടകയിൽ സ്ഥിതി വഷളാക്കിയതെന്നും കൃഷ്ണൻ കുട്ടി പറഞ്ഞു.
ജെഡിഎസ് മതേതര പ്രസ്ഥാനമായി തന്നെ തുടരുമെന്ന് നേരത്തെ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎയും പറഞ്ഞിരുന്നു. ബിജെപിയേയും കോൺഗ്രസിനേയും എതിർക്കുക എന്ന നയമാണ് കർണാടക തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. എന്നാൽ ഒരു ചർച്ചയും ഇല്ലാതെ ബിജെപിയുമായി സഹകരിക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചു. സംസ്ഥാന നേതൃത്വം എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളി കളയുന്നുവെന്നുമായിരുന്നു മാത്യു ടി തോമസിന്റെ പ്രതികരണം.
ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ജെഡിഎസ് എൻഡിഎയിൽ ചേർന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന എച്ച്‌ഡി ദേവഗൗഡയാണ് ജനതാദൾ (സെക്കുലർ) രൂപീകരിച്ചത്. അദ്ദേഹത്തിന്റെ മകൻ കുമാരസ്വാമി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമാണ് ജെപി നദ്ദയെ കണ്ടത്. ജെഡി(എസ്) ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും അവരെ പൂർണ്ണഹൃദയത്തോടെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും നദ്ദ ട്വീറ്റിൽ കുറിച്ചു.
നിലവിൽ കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമാണ് ജെഡിഎസ്. കെ.കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ അംഗവുമാണ്. നിലവിൽ കേരളാ നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് ജെഡിഎസിനുള്ളത്. തിരുവല്ലയിൽ നിന്ന് മാത്യു ടി തോമസും പാലക്കാട് ചിറ്റൂരിൽ നിന്ന് കെ കൃഷ്ണൻകുട്ടിയും. ചിറ്റൂരിൽ നിന്ന് ജയിച്ച കെ കൃഷ്ണൻകുട്ടി രണ്ടാം പിണറായി വിജയൻ സർക്കാരിൽ വൈദ്യുത വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. പാർട്ടിക്ക് ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും നിലവിലുണ്ട്.

