ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ എന്ന് സൂചന ; വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് .

ന്യൂഡൽഹി:കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇവ. പാകിസ്താന്‍ സര്‍ക്കാരോ മറ്റ് അധികൃതരോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം ദാവൂദ് വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വര്‍ഷങ്ങളായി ദാവൂദ് കറാച്ചിയിലാണ് താമസം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം പലപ്പോഴും സ്ഥിരീകരിക്കാറില്ല. ഇന്ത്യ അടക്കമുള്ള വിവിധ ഏജന്‍സികളുടെ കണ്ണുവെട്ടിച്ചാണ് ദാവൂദ് പാകിസ്താനില്‍ കഴിയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ചില ചിത്രങ്ങളും മുമ്ബ് പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ പിടിക്കിട്ടാപ്പുള്ളികളിലൊരാളാണ് ദാവൂദ്. മുംബൈ അധോലോകവുമായും, തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടെല്ലാം ദാവൂദിനെതിരെ കേസുകളുണ്ട്. 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ദാവൂദ്. അതേസമയം ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം രഹസ്യമായി തുടരുകയാണ്. ഇന്ത്യന്‍ അധികൃതരോ അതുപോലെ പാകിസ്താന്‍ ഏജന്‍സികളോ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

എങ്ങനെയാണ് വിഷം അകത്ത് ചെന്നത് എന്ന കാര്യം ദുരൂഹമായി തുടരുകയാണ്. ദാവൂദ് എവിടെയാണ് താമസിക്കുന്നതെന്ന കാര്യം അതീവ രഹസ്യമായി സൂക്ഷിക്കുന്ന കാര്യമാണ്. പാകിസ്താനിലും ദുബായിലുമായി ദാവൂദ്താമസിക്കുന്നതായി വിവിധ അന്വേഷണ ഏജന്‍സികള്‍ ചിത്രങ്ങള്‍ സഹിതം അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് കറാച്ചിയില്‍ ദാവൂദ് അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

മുംബൈയില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക ആയുധങ്ങളും വെടിക്കോപ്പുകളെല്ലാം നല്‍കിയത് ദാവൂദ് ഇബ്രാഹിമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴായി ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ദാവൂദ് തങ്ങളുടെ രാജ്യത്ത് ഇല്ലെന്ന നിലപാടാണ് പാകിസ്താന്‍ സര്‍ക്കാര്‍ എപ്പോഴും സ്വീകരിച്ച്‌ വരുന്നത്. അതേസമയം ആശുപത്രിയില്‍ കനത്ത കാവലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ അദ്‌നാൻ അഹമ്മദ് എന്ന അബു ഹഞ്ജല ഉൾപ്പെടെയുള്ള തീവ്രവാദികൾ പാക്കിസ്ഥാനിൽ വിവിധ നഗരങ്ങളിൽ കൊല്ലപ്പെട്ട സംഭവങ്ങളുടെ ഒരു പരമ്പരയ്‌ക്കിടയിലാണ് ഈ വിഷബാധയുണ്ടായത്. ഈ സംഭവങ്ങളുടെ സമയം ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്ന വ്യക്തികളെ ഉന്മൂലനം ചെയ്യാനുള്ള സംഘടിത ശ്രമത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി.