ഇന്ത്യക്ക് വെങ്കലം ; താരമായി പിആർ ശ്രീജേഷ് .


പാരിസ്: പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകളെടുത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. 2021 ടോക്കിയോ ഒളിംപിക്സിലും ഇന്ത്യ വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് കാരണം.

പാരിസ് ഒളിംപിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളി താരവുമായ പിആർ ശ്രീജേഷിന് വെങ്കലത്തോടെ വിടവാങ്ങാം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ഒന്നാം ക്വാര്‍ട്ടറിലെ 18-ാം മിനിറ്റില്‍ സ്‌പെയിനാണ് ആദ്യം ലീഡെടുത്തത്.

പെനാല്‍റ്റിയിലൂടെ മാര്‍ക്ക് മിറാലസാണ് സ്പാനിഷ് പടയുടെ ഗോള്‍ നേടിയത്. ഇതോടെ തിരിച്ചടിക്കാന്‍ ഇന്ത്യ ആക്രമണം കടുപ്പിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ഹര്‍മ്മന്‍പ്രീതിന്റെ മികവ് ഇന്ത്യയെ സ്പെയിന്റെ ഒപ്പമെത്തിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഇന്ത്യയുടെ സമനില ഗോള്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹര്‍മ്മന്‍പ്രീത് ഇന്ത്യയുടെ സ്‌കോര്‍ ഇരട്ടിയാക്കി. 33-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോള്‍. ഇതോടെ ടൂർണമെന്‍റില്‍ ഹര്‍മ്മന്‍പ്രീതിന്‍റെ ഗോള്‍നേട്ടം പത്തായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ടോക്യോയില്‍ ശ്രീജേഷിന്റെ മികവില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.

പാരീസ് ഒളിമ്ബിക്‌സില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ വിജയം ഏറെ സ്‌പെഷ്യലാണെന്ന് നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. ഒളിംപ്കില്‍ വെങ്കലം നേടി ഇന്ത്യയുടെ ഹോക്കി ടീം തിളങ്ങുകയാണെന്നും ഒളിംപ്കിക്‌സിലെ തുടര്‍ച്ചയായ രണ്ടാം വെങ്കല നേട്ടമായതിനാല്‍ ഇത് ഏറെ സ്‌പെഷ്യലാണെന്നും മോദി പറഞ്ഞു.