രാഹുലിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം; പ്രിയങ്ക.

വയനാട്: രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും തകര്‍ക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം ഐക്യജാനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പ്രസ്താവിച്ചു. പൊഴുതനയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കോര്‍ണര്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ വര്‍ഗീയ, മുതലാളിത്ത പ്രീണന രാഷ്ട്രീയത്തിനെതിരെ പോരാടുന്നത് കൊണ്ടാണ് രാഹുല്‍ ബി.ജെ.പിയുടെ ശത്രുവായത്. അദ്ദേഹം സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെകുറിച്ചും പറയുമ്പോള്‍, മോദി വെറുപ്പിനെക്കുറിച്ചും സംഹാരത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ നില്‍ക്കുന്നതാണ് രാഹുലിനെ ആക്രമിക്കാന്‍ ബി.ജെ.പിക്ക് ഹേജുവായതെന്നും അവര്‍ പറഞ്ഞു. വയനാട് എം.പിയായിരിക്കേ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയുമാണ് രാഹുലിന് ധൈര്യം പകര്‍ന്നതെന്നും ഈ രാജ്യമാകെ നടന്ന് ഇന്ത്യയുടെ പാരമ്പര്യം തിരികെ പിടിക്കാന്‍ രാഹുലിന് ധൈര്യം പകര്‍ന്നത് വയനാട് നല്‍കിയ സ്‌നേഹവും പിന്തുണയുമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭയവും ചിദ്രതയും വിദ്വേഷവും വളര്‍ത്തുകയും, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു. രാജ്യത്ത് മുഴുവന്‍ ബി.ജെ.പി ഭയവും വെറുപ്പും വിദ്വേഷവും പടര്‍ത്തി കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് നയങ്ങള്‍ നടപ്പിലാക്കുന്നത്. സാധാരണക്കാരോടും കര്‍ഷകരോടും ആദിവാസികളോടും യാതൊരു ദയയുമില്ല. ആദിവാസികളുടെ ഭൂമികള്‍ വന്‍കിടക്കാര്‍ക്ക് നല്‍കുന്നു. മിനിമം താങ്ങുവില നല്‍കുമെന്ന് പൊള്ളയായ വാഗ്ദാനം നല്‍കി കര്‍ഷകരെ വഞ്ചിക്കുകയാണ്. പ്രിയങ്ക പറഞ്ഞു.