ടിക്ക് ടോക്കിന് നേപ്പാളിൽ നിരോധനം .

കാഠ്മണ്ഡു:ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ  ടിക് ടോക് നേപ്പാള്‍ നിരോധിച്ചു. സാമൂഹിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ചൈനീസ് ആപ്പ് നിരോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് വിദ്വേഷ പ്രസംഗത്തിന്റെ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക്കിനെ സമൂഹത്തിലെ വലിയൊരു വിഭാഗം വിമര്‍ശിക്കുന്നതായി നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു. നേപ്പാളിലെ കമ്പനിയിലെ പ്രതിനിധികളുടെ അഭാവത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.”ടിക് ടോക്ക് നിരോധിക്കാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കും. പക്ഷേ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല,” നേപ്പാളിലെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രേഖ ശര്‍മയെ ഉദ്ധരിച്ച് ഹിമാലയന്‍ ടൈംസ് പറഞ്ഞു.ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് രാജ്യത്ത് അവരുടെ ഓഫീസുകള്‍ സ്ഥാപിക്കുന്നത് നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നിരോധന ഉത്തരവ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്ന് മൂന്ന് മാസത്തിനുള്ളില്‍ നേപ്പാളില്‍ ഒരു ഓഫീസ് സ്ഥാപിക്കുകയോ ഒരു പ്രതിനിധിയെ നിയോഗിക്കുകയോ ചെയ്യണം. അതോടൊപ്പം, ഈ കമ്പനികള്‍ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. നിര്‍ദ്ദേശം അവഗണിച്ചാല്‍ ശരിയായ രജിസ്‌ട്രേഷന്‍ ഇല്ലാത്ത പ്ലാറ്റ്‌ഫോമുകള്‍ മന്ത്രാലയം അടച്ചുപൂട്ടുമെന്നാണ് മുന്നറിയിപ്പ്.