ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിരുന്നു രണ്ടുപേരെയാണ് പലസ്തീൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണിൽ തൂക്കിയിടുകയും ചെയ്തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. തുൽക്കറെം അഭയാർത്ഥി ക്യാമ്പിലെ രണ്ട് പലസ്തീനികൾ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബർ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു. തുടർന്ന് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിൽ മൂന്ന് പ്രധാന തീവ്രവാദികളെ വധിച്ചതായി പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. 31 കാരനായ ഹംസ മുബാറക്കും 29 കാരനായ അസം ജുഅബ്രയുമാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
വധശിക്ഷ നടപ്പിലാക്കിയെന്ന രീതിയിലുള്ള ഒന്നിലധികം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ജനക്കൂട്ടം അവരെ അധിക്ഷേപിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന് (ഐഡിഎഫ്) വേണ്ടി പ്രവർത്തിച്ച പുരുഷന്മാർ എന്ന് പറയുന്നത് കാണാം. ഇസ്രായേൽ ആസ്ഥാനമായുള്ള i24 ന്യൂസ് എന്ന ചാനലാണ് ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടത്.ഇസ്രായേൽ സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആർക്കും ഡിസംബർ 5 വരെ മുന്നോട്ട് വന്ന് പശ്ചാത്തപിക്കണമെന്ന് തുൽകർം ബ്രിഗേഡ്സ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഹമാസോ ഐഡിഎഫോ വധശിക്ഷയെക്കുറിച്ച് ഔപചാരികമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെ അടിസ്ഥാനത്തിൽ നാല് ദിവസത്തേക്ക് വെടിനിർത്തലിന് ഇരു വിഭാഗവും തീരുമാനിച്ചിരുന്നു. ആറ് സ്ത്രീകളും 33 കുട്ടികൾ ഉൾപ്പെടെ 39 പലസ്തീൻ തടവുകാരെ ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്.
എന്നാൽ വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചുവെന്ന് ആരോപിച്ച് ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് താൽകാലികമായി നിർത്തിയിരുന്നു. ഗാസയിലേക്ക് കൂടുതൽ സഹായങ്ങളുമായി ട്രക്കുകൾ വരണമെന്ന് പലസ്തീൻ സംഘം ആവശ്യപ്പെട്ടു. അതിനുശേഷം മാത്രമേ ബന്ദികളെ മോചിപ്പിക്കൂവെന്നും ഹമാസ് വ്യക്തമാക്കി.
12 തായ് ബന്ദികൾ ഉൾപ്പെടെ 25 പേരെ ഹമാസ് മോചിപ്പിച്ചിരുന്നു. കരാർ പ്രകാരം നാല് ദിവസത്തിനകം കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതേസമയം, ഓരോ ഇസ്രായേലി ബന്ദിക്കും പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന മൂന്ന് പലസ്തീനികളെ വീതം മോചിപ്പിക്കും. അതായത് ആകെ 150 പലസ്തീനികളെ മോചിപ്പിക്കും. ഹമാസ് വിട്ടയച്ച ബന്ദികളിൽ മൂന്ന് അമേരിക്കക്കാരും ഉൾപ്പെടും. ഇരുഭാഗത്തുനിന്നും കൂടുതൽ ബന്ദികളെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

