ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞായറാഴ്ച തുടർച്ചയായി നാലാം തവണയും റെക്കോർഡ് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടി പൊതുതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകളും നേടിയിരിക്കുകയാണ്. 300 സീറ്റുകളുള്ള പാർലമെൻ്റിൽ ഹസീനയുടെ പാർട്ടി 200 സീറ്റുകാളാണ് സ്വന്തമാക്കിയത്.
“പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തിൽ അവാമി ലീഗ് വിജയിച്ചിരിക്കുകയാണ്. ബാക്കിയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചതിന് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകും”- തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
1986-ന് ശേഷം എട്ടാം തവണയാണ് ഹസീന ഗോപാൽഗഞ്ച്-3 സീറ്റിൽ വിജയിച്ചത്. 249,965 വോട്ടുകൾ ഹസീന നേടിയപ്പോൾ ബംഗ്ലാദേശ് സുപ്രീം പാർട്ടിയിൽ നിന്നുള്ള എം നിസാം ഉദ്ദീൻ ലഷ്‌കറിന് 469 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

