ടെൽഅവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലുള്ള നാസർ ആശുപത്രിയില്‍ തുടരുന്ന റെയ്ഡില്‍ ഇരുപതിലധികം ഭീകരരെ കസ്റ്റഡിയിലെടുത്തുവെന്നും ഇവർക്ക് ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും ഇസ്രേലി സേന അറിയിച്ചു.ആശുപത്രി ഭീകരപ്രവർത്തനത്തിനു താവളമാക്കിയതിന്‍റെ തെളിവുകള്‍ ലഭിച്ചതായി സേന അവകാശപ്പെട്ടു. ഹമാസ് ഭീകരർ ആശുപത്രിയില്‍നിന്ന് ഷെല്ലുകള്‍ തൊടുത്തിരുന്നു. റെയ്ഡിനിടെ മോർട്ടാർ ഷെല്ലുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായും കൂട്ടിച്ചേർത്തു.
ബന്ദികളോ അവരുടെ മൃതദേഹങ്ങളോ ഉണ്ടാകാം എന്നുപറഞ്ഞാണ് ഇസ്രേലി സേന വ്യാഴാഴ്ച ആശുപത്രിയില്‍ റെയ്ഡ് തുടങ്ങിയത്. ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
ഇതിനിടെ ജനറേറ്ററുകള്‍ നിലച്ചതോടെ ആശുപത്രിയില്‍ വൈദ്യുതി ഇല്ലാതായെന്ന് ഹമാസ് ആരോഗ്യവിഭാഗം പറഞ്ഞു. ഒക്സിജൻ നിലച്ച് നാലു രോഗികള്‍ മരിച്ചു. ഐസിയുവിലുള്ള മറ്റ് ആറു രോഗികളുടെയും മൂന്നുകുട്ടികളുടെയും നില ആശങ്കാജനകമാണ്.
ഗാസയിലെ മൊത്തം മരണസംഖ്യ 28,775 ആയെന്നും ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 68,552 ആണ്. ഇന്നലെ അവസാനിച്ച 24 മണിക്കൂറിനിടെ 112 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.ഇസ്രേലി സേനയുടെ ആക്രമണത്തില്‍ പത്തു സിവിലിയന്മാർ കൊല്ലപ്പെട്ടതായി ലബനീസ് വൃത്തങ്ങള്‍ അറിയിച്ചു. ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഹിസ്ബുള്ള കമാൻഡർ അലി ദിബ്സ് അടക്കമുള്ള ഭീകരർ കൊല്ലപ്പെട്ടു.
ഗാസ യുദ്ധം തുടങ്ങിയശേഷം ലബനനില്‍ ഏറ്റവും കൂടുതല്‍ പേർ കൊല്ലപ്പെട്ട ആക്രമണമാണിത്. ഇസ്രയേലിനു ശക്തമായ തിരിച്ചടി നല്കുമെന്ന് ഹിസ്ബുള്ള ഭീഷണി മുഴക്കി.

