മുംബൈ ഭീകരാക്രമണം; മുഖ്യപ്രതി പാകിസ്ഥാനിൽ മരിച്ചു.

ലാഹോർ:ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ സീനിയർ കമാൻഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദ് നഗരത്തിൽ വെച്ച് ചീമ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചത്. 2006ൽ മുംബൈയിൽ 188 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ ബോംബ് സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ ചീമയായിരുന്നു. ഇയാളുടെ സംസ്കാരം ഫൈസലാബാദിലെ മൽഖൻവാലയിൽ നടന്നതായി വൃത്തങ്ങൾ ഇന്ത്യ ടുഡേയെ അറിയിച്ചു.

2008 നവംബർ 26 ന് 10 പാകിസ്ഥാൻ ഭീകരർ കടൽമാർഗം ദക്ഷിണ മുംബൈ പ്രദേശങ്ങളിൽ പ്രവേശിച്ച് താജ്മഹൽ പാലസ് ഹോട്ടൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു. ആറ് അമേരിക്കക്കാരുൾപ്പെടെ 166 പേരുടെ മരണത്തിന് ഇടയാക്കിയ 2008ലെ ആക്രമണം നടത്തിയ ഭീകരർക്ക് പരിശീലനം നൽകിയെന്നാരോപിച്ച് യുഎസ് സർക്കാർ ഇയാളെ തിരയുകയായിരുന്നു. അന്ന് 18 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. 

പ്രതികളിൽ ഒരാളായ അജ്മൽ കസബിനെ ജീവനോടെ പിടികൂടുകയും പിന്നീട് വിചാരണ ചെയ്യുകയും പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്‌തിരുന്നു. കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി രണ്ട് വർഷത്തിന് ശേഷം 2012 നവംബറിൽ പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ വച്ചാണ് പ്രതിയെ തൂക്കിലേറ്റിയത്. പാകിസ്ഥാൻ വംശജനായ അമേരിക്കൻ പൗരനും എൽഇടി പ്രവർത്തകനുമായ ഹെഡ്‌ലി, 26/11 ഭീകരാക്രമണത്തിലെ പങ്കിന് യുഎസ് ജയിലിൽ 35 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.