ഇന്ത്യൻ തീരത്തു നിന്നും ഐസിസ് പോരാളികൾ ഉപയോഗിക്കുന്ന കോടികളുടെ മയക്കുമരുന്ന് പിടികൂടി.

മുന്ദ്ര: നൂറ് കോടിയലധികം വില വരുന്ന ലഹരിമരുന്ന് മുന്ദ്രയില്‍ പിടികൂടി. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ സിയേറാ ലിയോണ്‍, നൈജര്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ലഹരി മരുന്നാണ് മുന്ദ്രയിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്.

ഐസിസ് പോരാളികൾ മണിക്കൂറുകളോളം ഉണർന്നിരിക്കാൻ ട്രമാഡോൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ട്രമാഡോൾ ‘പോരാളി മയക്കുമരുന്ന്’ എന്ന നിലയിൽ അടുത്ത കാലത്തായി കുപ്രസിദ്ധി നേടിയതാണ്.

ഈ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാജ്‌കോട്ടില്‍ നിന്നുള്ള വ്യാപാരി കയറ്റി അയയ്ക്കാനായി എത്തിയ ചരക്ക് കണ്ടെയ്‌നറില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. വേദനസംഹാരിയായ ഉപയോഗിക്കുന്ന ഡൈക്ലോഫിനാക് എന്ന പേരിലായിരുന്നു ലഹരി മരുന്ന് കൊണ്ടുവന്നത്. മുന്‍ഭാഗത്തുംപിന്‍ഭാഗത്തും ഡൈക്ലോഫിനാകും മറ്റൊരു മരുന്നു വച്ച്‌ മധ്യ ഭാഗത്തായി ലഹരി മരുന്ന് വച്ച നിലയിലായിരുന്നു കണ്ടെയ്‌നര്‍ കണ്ടെത്തിയത്.

എന്നാല്‍ മരുന്നുകളിലെ ബോക്‌സുകളില്‍ ഇവ നിര്‍മ്മിച്ച സ്ഥാപനത്തിന്റെ പേരുകള്‍ ഇല്ലെന്നാണ് കസ്റ്റംസ് വിശദമാക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 110 കോടി വില വരുന്നതാണ് കണ്ടെത്തിയ ലഹരിമരുന്ന്. ട്രാമാഡോള്‍ എന്ന ലഹരി സ്വഭാവമുള്ള വേദന സംഹാരിയുടെ കയറ്റുമതി 1985ലെ എന്‍ഡിപിഎസ് നിയമം അനുസരിച്ച്‌ വിലക്കിയിട്ടുള്ളതാണ്. 2018ല്‍ ഈ മരുന്ന് ലഹരി വസ്തുവായി വ്യക്തമാക്കിയിട്ടുള്ളതാണ്, നൈജീരിയ, ഘാന അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം സിന്തറ്റിക് മരുന്നുകള്‍ക്ക് ലഹരിമരുന്നായുള്ള ഡിമാന്‍ഡ് മൂലമാണ് വലിയ രീതിയില്‍ ലഹരി സംഘങ്ങള്‍ ഇവ കടത്തുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.