കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍ വെടിയേറ്റും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. കോംഗോ ആഭ്യന്തര മന്ത്രി ജാക്വമിന്‍ ഷബാനി എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.“പരിക്കേറ്റ 59 പേരെ സർക്കാർ പരിചരിക്കുന്നു, അതുപോലെ തന്നെ ചില സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസുകളും ഉണ്ട്,” അദ്ദേഹം പറഞ്ഞു, ജയിലിൽ ഇപ്പോൾ സമാധാനം പുനഃസ്ഥാപിച്ചു.
ബലാത്സംഗ സംഭവങ്ങളെ കുറിച്ച് അദ്ദേഹം വിശദമാക്കിയില്ല. ജയിലിൽ ആണുങ്ങളും പെണ്ണുങ്ങളും തടവുകാരായുണ്ട്. പ്രതിരോധ സുരക്ഷാ വിഭാഗങ്ങളുടെ തലവന്‍മാരുമായി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. പരിക്കേറ്റ 59 പേര്‍ ചികിത്സയിലാണ്.
1,500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കോംഗോയിലെ പ്രധാന ജയിലാണ് മകാല. വിചാരണ തടവുകാരാണ് കൂടുതലും. 12,000 തടവുകാരാണ് ഇവിടെയുള്ളതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ജയിലിനുള്ളില്‍ വെടിവയ്പ്പ് നടന്നു.

