ഫിയറ്റ് വീണ്ടും ഇന്ത്യയിലേക്ക് .

മുംബൈ:ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിയറ്റ് കമ്ബനി തിരിച്ചുവരവിന് കളം ഒരുക്കുന്നു. 2019 ലാണ് ഫിയറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം ഫിയറ്റ് ക്രൈസ്‌ലര്‍ ഗ്രൂപ് അവസാനിപ്പിച്ചത്.2021 ഫിയറ്റ് ക്രൈസ്‌ലറും പിഎസ്‌എ ഗ്രൂപ്പും ചേര്‍ന്ന് രൂപീകരിച്ച സ്റ്റെല്ലാന്റസാണ് ഫീയറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി.

2026ല്‍ പുറത്തിറങ്ങുന്ന അടുത്ത തലമുറ ജീപ്പ് കോംപാസും പുതുതലമുറ സിട്രോണ്‍ മോഡലുകളും എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരാന്‍ ഫിയറ്റിന് സാധിക്കും. 4.3 മീറ്റര്‍ മുതല്‍ 4.9 മീറ്റര്‍ വരെ നീളമുള്ള വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഒരുക്കാനാവും. 2.7 മീറ്റര്‍ മുതല്‍ 2.9 മീറ്റര്‍ വരെ വലുപ്പമുള്ള വീല്‍ ബേസുള്ളവാഹനങ്ങള്‍ നിര്‍മിക്കാനും ഇതുവഴി സാധിക്കും.

ഫ്രണ്ട്, റിയര്‍, ഫോര്‍വീല്‍(4WD), ഡുവല്‍ മോട്ടോറുള്ള 4WD എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഈയൊരു പ്ലാറ്റ്‌ഫോമില്‍ ഒരുക്കാനാവും. 215hp മുതല്‍ 382hp വരെ കരുത്തും 700 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന 98kWh ബാറ്ററിയുമുള്ള വാഹനങ്ങളും സ്റ്റെല്ലാന്റിസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങും. ചെറുകാറുകള്‍ മുതല്‍ ക്രോസ് ഓവറുകളും എസ്‌യുവികളുമൊക്കം STLA M പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനാവും. കുറഞ്ഞ ഭാരം അനായാസം വാഹനം കൈകാര്യം ചെയ്യാന്‍ സഹായിക്കും. വൈദ്യുതി വാഹനങ്ങള്‍ മാത്രമല്ല പരമ്ബരാഗത ICE വാഹനങ്ങളും ഇതേ പ്ലാറ്റ്‌ഫോമില്‍ സ്‌റ്റെല്ലാന്റിസ് ഒരുക്കും.