നെറ്റ്‌വർക്ക് ബിസിനസുകൾക്ക് പൂട്ട് വീഴുന്നു.

തിരുവനന്തപുരം:മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാനൊരുങ്ങി കേരളം, കരട് മാര്‍ഗ്ഗരേഖയായി .ഡയറക്റ്റ് സെല്ലിംഗ് കമ്ബനികളുടെ നേതൃത്വത്തില്‍ നടത്തുന്ന മണി ചെയിൻ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ഡയറക്റ്റ് സെല്ലിംഗ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴില്‍ ചൂഷണം, നികുതിവെട്ടിപ്പ് എന്നിവ തടയുന്നതിന്റെയും, ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ ഉപഭോക്തകാര്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി നിരീക്ഷണ അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വില്‍പ്പന ശൃംഖലയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കുമ്ബോള്‍ കണ്ണിയിലെ ആദ്യ വ്യക്തികള്‍ക്ക് കൂടുതല്‍ പണവും കമ്മീഷനും ലഭിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഈ രീതി പിന്തുടരാൻ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിറ്റുവരവ്, ലാഭം എന്നിവ അനുസരിച്ച്‌മാത്രമാണ് ആനുകൂല്യങ്ങളും കമ്മീഷനും നല്‍കേണ്ടത്. എല്ലാ ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനങ്ങളും അതോറിറ്റിയില്‍ ജിഎസ്ടി രജിസ്ട്രേഷൻ, ബാലൻസ് ഷീറ്റ്, ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാൻ ഉപഭോക്തൃകാര്യ പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള 11 അംഗ അതോറിറ്റിയാണ് രൂപീകരിക്കുക. അതോറിറ്റിയില്‍ ഭക്ഷ്യ-പൊതുവിതരണ കമ്മീഷണര്‍ നോഡല്‍ ഓഫീസറും കണ്‍വീനറുമാകും. ധനം, നിയമം, നികുതി, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, കേന്ദ്ര-സംസ്ഥാന ജിഎസ്ടി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, എഡിജിപി, മറ്റ് മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ ഉണ്ടാകും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ അതോറിറ്റിക്ക് സ്വമേധയാ നടപടി സ്വീകരിക്കാനുള്ള അധികാരമുണ്ട്.