പണി തുടങ്ങി ഉവൈസി ;മൂന്നാം മുന്നണിക്ക് സാധ്യതയെന്നുംഎ ഐ എം ഐ എം തലവൻ.


ഹൈദരാബാദ്: രാജ്യത്ത് മൂന്നാം മുന്നണിക്ക് സാധ്യതയുണ്ട് എന്ന് എ ഐ എം ഐ എം തലവന്‍ അസദുദ്ദീന്‍ ഒവൈസി. തെലങ്കാന മുഖ്യമന്ത്രിയും ബി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു മുന്നണി നയിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ ഡി എയിലും ഇന്ത്യാ സഖ്യത്തിലും ഉള്‍പ്പെടാത്ത പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

‘ഒരു മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്ന് എനിക്ക് തീര്‍ച്ചയായും തോന്നുന്നു. മായാവതി, കെസിആര്‍ എന്നിവരെപ്പോലുള്ള നേതാക്കള്‍ എന്‍ ഡി എയിലെ ഇന്ത്യാ സഖ്യത്തിലോ ഇല്ല. അതിനാല്‍ കെ സി ആര്‍ നേതൃത്വം നല്‍കുന്ന മുന്നണി വേണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തെയും അസദുദ്ദീന്‍ ഒവൈസി ചോദ്യം ചെയ്തു.ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ മുസ്ലീങ്ങളുടെ കാര്യമോ? എന്തുകൊണ്ടാണ് അവര്‍ മഹാരാഷ്ട്രയിലെ മുസ്ലീം സംവരണത്തെക്കുറിച്ച്‌ സംസാരിക്കാത്തത്? താന്‍ ഇത് പാര്‍ലമെന്റില്‍ പലതവണ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സംവരണത്തില്‍ കോണ്‍ഗ്രസിന് കാപട്യമാണെന്നും അസദുദ്ദീന്‍ ഒവൈസി ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുസ്ലീങ്ങളോട് അവര്‍ എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു. ഹരിയാനയില്‍ ജുനൈദിനെയുംനസീറിനെയും ചുട്ടുകൊല്ലുമ്ബോള്‍ അവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സഹായധനം നല്‍കിയിരുന്നു. രാജസ്ഥാനില്‍ കനയ്യ ലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കി.

തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്ബോള്‍ കോണ്‍ഗ്രസ് വിവേചനം കാണിക്കുന്നു എന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.