ഇന്ത്യ വിരുദ്ധ പരാമർശം ; അരുന്ധതി റോയിയെ വിചാരണ ചെയ്യാം.


ന്യൂഡൽഹി:എഴുത്തുകാരി അരുന്ധതി റോയ്, സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരുടെ വിചാരണ അനുമതി.ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ചൊവ്വാഴ്ചയാണ് ഇരുവർക്കും വിചാരിക്കാൻ അനുമതി നൽകിയത്. 2010ൽ ഡൽഹിയിൽ നടന്ന ഒരു സെമിനാറിനിടെ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തത്.

രാജ്യദ്രോഹം, സാമുദായിക വൈരം വളര്‍ത്താനുള്ള ശ്രമം, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കെതിരായ പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകളാണ് യുഎപിഎ പ്രകാരം ചുമത്തിയിട്ടുള്ളത്. കശ്മീരിനെ ഇന്ത്യയില്‍നിന്നു വിഘടിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്തെന്നാരോപിച്ച്‌ കശ്മീരില്‍നിന്നുള്ള സുശീല്‍ പണ്ഡിറ്റ് എന്ന വ്യക്തിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. പൊതുസമാധാനവും സുരക്ഷയും അപകടത്തിലാക്കുന്നതരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങളാണിതെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

തെഹ്‌രീക് ഇ ഹുറിയത് ചെയര്‍മാനായിരുന്ന സയീദ് അലി ഷാ ഗീലാനി, ഡല്‍ഹി സര്‍വകലാശാലയിലെ മുൻ പ്രൊഫസര്‍ സയീദ് അബ്ദുള്‍ റഹ്മാൻ ഗീലാനി, മാവോയിസ്റ്റ് അനുകൂലി വരവര റാവു എന്നിവരും പരിപാടിയില്‍ പങ്കെടുത്തതായി പരാതിയില്‍ പറയുന്നു. സയീദ് അലി ഷാ ഗീലാനിയും സയീദ് അബ്ദുള്‍ റഹ്മാൻ ഗീലാനിയും വിചാരണകാലയളവില്‍ മരണപ്പെട്ടിരുന്നു.