എറണാകുളം: വനിതാ ജുഡീഷ്യല്‍ ഓഫീസര്‍ കോടതിയില്‍ ധരിക്കുന്ന വസ്ത്രം കാലാനുസൃതമായി പരിഷ്‌കരിച്ചിരിക്കുകയാണ് ഹൈക്കോടതി.കീഴ്‌ക്കോടതികളിലെ വനിതാ ജഡ്‌ജിമാര്‍ക്ക് ഇനി മുതല്‍ വെളുത്ത സാരിയും കറുത്ത ബ്ളൗസും ധരിക്കണമെന്നത് നിര്‍ബന്ധമല്ല.പകരം ഇതേ നിറത്തിലുള്ള സല്‍വാര്‍ കമീസോ ഷര്‍ട്ടും പാന്റസുമോ ധരിക്കാം. വനിതാ ജഡ്‌ജിമാരുടെ ആവശ്യപ്രകാരം ഔദ്യോഗിക ഡ്രസ് കോഡ് പരിഷ്കരിച്ച് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. 1970 മുതല്‍ നിലവിലുള്ള ഡ്രസ് കോഡാണ് മാറുന്നത്.
ഡ്രസ് കോഡ് പരിഗണിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. കേരളത്തിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ 48 ശതമാനത്തോളം വനിതകളാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കീഴ്ക്കോടതികളാണ് നീതിന്യായ വ്യവസ്ഥയുടെ നെടുംതൂണ്‍. കേരളത്തിലെ കീഴ്‌ക്കോടതികള്‍ നീതി നിര്‍വഹണത്തില്‍ രാജ്യത്തുതന്നെ മുന്നില്‍നില്‍ക്കുന്നതാണ്. പ്രശനങ്ങള്‍ മനസിലാക്കുന്നതിനും നീതിന്യായ നിര്‍വഹണം വേഗത്തിലാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും കേരളത്തിലെ എല്ലാ ജില്ലകളിലെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുമായി നേരിട്ട് സംവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ ചൂടേറിയ കാലാവസ്ഥയും ഇടുങ്ങിയ കോടതിമുറികളും കണക്കിലെടുത്ത് നിലവിലെ ഡ്രസ് കോഡ് പരിഷ്കരിക്കണമെന്ന് 100 വനിതാ ജഡ്‌ജിമാര്‍ ഹൈക്കോടതി ഭരണവിഭാഗത്തിന് നിവേദനം നല്‍കിയിരുന്നു. നിലവിലുള്ള ഡ്രസ് കോഡ് പ്രകാരം വനിതാ ജഡ്‌ജിമാര്‍ വെളുത്ത സാരിയും കറുത്ത ബ്ളൗസും വെളുത്ത കോളര്‍ ബാൻഡും കറുത്ത ഗൗണുമാണ് ധരിക്കേണ്ടത്. 1970 ഒക്ടോബര്‍ ഒന്നിനാണ് ഈ ഡ്രസ് കോഡ്നിലവില്‍ വന്നത്. എന്നാല്‍ കാലാവസ്ഥ മാറിയ സാഹചര്യത്തില്‍ മാറ്റം വേണമെന്നും വേനല്‍കാലത്ത് ഈ വേഷം ധരിച്ചു ജോലി ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വനിതാ ജഡ്ജിമാര്‍ നിവേദനം നല്‍കിയത്. തുടര്‍ന്നാണ് ഡ്രസ് കോഡ് പരിഷ്കരിച്ച് ഹൈക്കോടതി ജില്ലാ ജുഡിഷ്യല്‍ രജിസ്ട്രാര്‍ പി.ജെ. വിൻസെന്റ് വിജ്ഞാപനമിറക്കിയത്.
നിലവിലെ ഡ്രസ് കോഡിനു പുറമേ വെളുത്ത നിറമുള്ള ഹൈ നെക്ക് / കോളറുള്ള സല്‍വാറും കറുത്ത നിറമുള്ള കമീസും കറുത്ത ഫുള്‍ സ്ളീവ് കോട്ടും നെക്ക് ബാൻഡും കറുത്ത ഗൗണും ഉള്‍പ്പെട്ട വേഷം ധരിക്കാം. വെളുത്ത നിറമുള്ള ഹൈ നെക്ക് ബ്ളൗസ് / കോളറുള്ള ഷര്‍ട്ട്, കറുത്ത നിറമുള്ള മുഴുനീള പാവാട / പാന്റ്സ്, കറുത്ത ഫുള്‍ സ്ളീവ് കോട്ട്, നെക്ക് ബാൻഡ്, കറുത്തഗൗണ്‍ എന്നിവയുള്‍പ്പെട്ട വേഷം ധരിക്കാം. മറ്റു നിറമുള്ള വസ്ത്രങ്ങള്‍ പാടില്ല. ജുഡിഷ്യല്‍ ഓഫീസറുടെ അന്തസിനു ചേര്‍ന്ന വിധത്തിലുള്ള വസ്ത്രധാരണമായിരിക്കണം വേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.

