കരുവന്നൂർസഹകരണ ബാങ്ക് തട്ടിപ്പ് ;പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി.

കൊച്ചി:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടി.കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്‍മെന്‍റ് കണ്ടുകെട്ടിയത് പ്രധാന പ്രതികളുടെ സ്വത്ത്. ഒന്നാം പ്രതി സതീഷ് കുമാറിൻ്റെയും ഭാര്യ ബിന്ദുവിൻ്റെയും 46 അക്കൗണ്ടുകള്‍ക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചു. സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ്റെ നാല് ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്.സതീഷ് കുമാറിൻ്റെ അക്കൗണ്ടിൽനിന്ന് കണ്ടുകെട്ടിയത് ഒരു കോടി രൂപയാണ്. മൂന്നാം പ്രതി ജിൽസിൻ്റെ മൂന്ന് സ്വത്തുവകകള്‍ക്കെതിരെയും നടപടിയുണ്ട്. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ രണ്ട് അക്കൗണ്ടുകളും നടപടി നേരിട്ടവയില്‍ ഉൾപ്പെടും.ബിനാമികളുടേത് ഉള്‍പ്പെടെ ആകെ 57.75 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. ബിനാമികളുടേത് ഉള്‍പ്പെടെ 177 സ്ഥാവര സ്വത്തുവകകളും പതിനൊന്ന് വാഹനങ്ങളും സ്ഥിരനിക്ഷേപങ്ങളും അന്വേഷണ സംഘം കണ്ടുകെട്ടി. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്നതാണ് സ്വത്തുക്കള്‍.പെരിങ്ങണ്ടൂർ ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടിയുടെ ഇടപാട് നടന്നെന്നാണ് ഇ.ഡി പറയുന്നത്. അരവിന്ദാക്ഷൻ്റെ എസ്.ബി.ഐ അക്കൗണ്ടിലൂടെ 2014- 2018 വരെ 66 ലക്ഷം രൂപയുടെ ഇടപാടും നടന്നു. തട്ടിപ്പിൽ ഉന്നതതല ഗൂഢാലോചന നടന്നെന്നും ഇ.ഡി പറയുന്നു. കേസില്‍ ആകെ 35 പേരുടെ സ്വത്താണ് ഇതുവരെ കണ്ടുകെട്ടിയത്. വായ്പ തിരിച്ചടക്കാത്ത നിക്ഷേപകരും ഇതില്‍ ഉൾപ്പെടും.