ഇറാനുമായി ഒരു ഏറ്റുമുട്ടലിന് ഇല്ല അമേരിക്ക .


 

ഐക്യരാഷ്ട്രസഭയിലാണ് അമേരിക്ക നയം വ്യക്തമാക്കിയത്. എന്നാല്‍ ഇറാനോ ഇറാന്‍ അനുകൂല സംഘടനകളോ യുഎസ് ഉദ്യോഗസ്ഥരെ എവിടെയെങ്കിലും ആക്രമിച്ചാല്‍ വാഷിംഗ്ടണ്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പില്‍ ഇസ്രയേലും  ഇറാൻ പിന്തുണയുള്ള ഭീകരവാദ സംഘടന തമ്മിലുള്ള സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് വ്യാപിക്കുമെന്ന അന്താരാഷ്ട്ര ഭയത്തിനിടയിലാണ് ബ്ലിങ്കെന്‍ 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ സംസാരിച്ചത്. 

‘അമേരിക്ക ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. ഈ യുദ്ധം വിപുലീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇറാനോ അതിന്റെ അനുകൂല സംഘടനകളോ എവിടെയെങ്കിലും യുഎസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയാണെങ്കില്‍.. തെറ്റ് ചെയ്യരുത്! ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കും.’, ബ്ലിങ്കെന്‍ വ്യക്തമാക്കി. എന്നാല്‍ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ പ്രതിനിധി ബ്ലിങ്കന്റെ അഭിപ്രായത്തില്‍ പ്രതികരിച്ചില്ല.

ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനികരെ സംരക്ഷിക്കാന്‍ യുഎസ് സൈന്യം പുതിയ നടപടികള്‍ കൈക്കൊള്ളുകയാണെന്ന് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ ഉള്‍പ്പെടെ ഇറാനെയും ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളെ തടയാന്‍ യുഎസ് ഈ മേഖലയിലേക്ക് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ട്.

സംഘര്‍ഷം വ്യാപിക്കുന്നതിന്റെ ഭീഷണി ‘യഥാര്‍ത്ഥ അപകടമാണ്’ എന്നായിരുന്നു ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി യുഎന്നില്‍ പറഞ്ഞത്. ‘ഞങ്ങള്‍ എല്ലാവരും ഇത് തടയാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. യുദ്ധം വെസ്റ്റ് ബാങ്കിലേക്കും ലെബനനിലേക്കും മറ്റ് മുന്നണികളിലേക്കും വ്യാപിക്കുമെന്ന ഭീഷണിയുണ്ട്. ഞങ്ങളാരും അത് ആഗ്രഹിക്കുന്നില്ല, ഞങ്ങള്‍ എല്ലാവരും അതിനെതിരെ പ്രവര്‍ത്തിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഗാസ മുനമ്പിലെ ‘അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ  ലംഘനങ്ങളില്‍’ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്കയറിയിച്ചിരുന്നു. ഇസ്രായേലും പലസ്തീന്‍ ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ സാധാരണക്കാരെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഇതുപോലുള്ള ഒരു നിര്‍ണായക നിമിഷത്തില്‍’, സാധാരണ ജനങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന അടിസ്ഥാന തത്വത്തിലൂന്നി യുദ്ധത്തിന് നിയമങ്ങളുണ്ടെന്ന് വ്യക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഗുട്ടെറസ് സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു.

ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. പലസ്തീന്‍ ജനത 56 വര്‍ഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായിരിക്കുകയാണ്. എന്നാല്‍ പലസ്തീന്‍ ജനതയുടെ ആവലാതികള്‍ക്ക് ഹമാസിന്റെ ഭയാനകമായ ആക്രമണങ്ങളെ ന്യായീകരിക്കാനാവില്ല. മാത്രമല്ല ആ ഭയാനകമായ ആക്രമണങ്ങള്‍ക്ക് പലസ്തീന്‍ ജനതയുടെ കൂട്ടായ ശിക്ഷയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ ഗുട്ടെറസിന്റെ പ്രസംഗം ഞെട്ടിപ്പിക്കുന്നതാണെന്ന് ഇസ്രായേല്‍ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ വിശേഷിപ്പിച്ചു. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ഗുട്ടെറസിനോട് ഉടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം 
ഗുട്ടെറസുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി വിദേശകാര്യ മന്ത്രി എലി കോഹന്‍ അറിയിച്ചു. ‘ഞാന്‍ യുഎന്‍ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തില്ല. ഒക്ടോബര്‍ 7 ന് ശേഷം ഒരു സന്തുലിത സമീപനത്തിന് ഇടമില്ല. ലോകത്തില്‍ നിന്ന് ഹമാസിനെ തുടച്ചുനീക്കണം!’ കോഹന്‍ എക്‌സില്‍ എഴുതി.