ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജര്‍മൻ യുവതി ഷാനി ലൂക്കിനെ കൊന്നു.


ജറൂസലേം: ഗാസയിലേക്കു കൂടുതല്‍ കടന്ന് ഇസ്രേലി കരസേനയും ടാങ്കുകളും. ഗാസാ സിറ്റിയെ രണ്ടു ഭാഗത്തുനിന്നും ഇസ്രേലി സേന വളഞ്ഞിരിക്കുകയാണ്.തുരങ്കങ്ങളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ആക്രമണം നടത്തിയ നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു.

ആയുധ ഡിപ്പോകളും ആന്‍റി ടാങ്ക് മിസൈല്‍ ലോഞ്ചിംഗ് കേന്ദ്രങ്ങളും അടക്കം 600 ലക്ഷ്യങ്ങളിലാണ് ഇസ്രേലി സേന വ്യോമാക്രമണം നടത്തിയത്. പരിക്കേറ്റവര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അഭയം തേടിയിരിക്കുന്ന ആശുപത്രികള്‍ക്കു സമീപം ആക്രമണം നടത്തുന്നതിനെതിരേ യുഎൻ ഇസ്രയേലിനു മുന്നറിയിപ്പു നല്കി.

വടക്കൻ ഗാസയിലെ ആശുപത്രികളില്‍ 1,17,000 പേരാണ് അഭയം തേടിയിരിക്കുന്നത്. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8,300 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷിഫ,അല്‍ ഖുദ്സ് ആശുപത്രികള്‍ക്കും ഇന്തോനേഷ്യൻ, ടര്‍ക്കിഷ് ആശുപത്രികള്‍ക്കും സമീപം ഇസ്രേലി സേനയുടെ ആക്രമണമുണ്ടായി.

വടക്കൻ ഗാസയിലെ 10 ആശുപത്രികളിലും കഴിയുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍ ഉത്തരവിട്ടിരിക്കുകയാണ്. വെന്‍റിലേറ്ററിലുള്ള രോഗികളെ ഒഴിപ്പിക്കുന്നത് അവരെ മരണത്തിലേക്കു തള്ളിവിടുമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

ഒഴിയാൻ നിര്‍ദേശം നല്കിയശേഷം ഇസ്രയേല്‍ സേന അല്‍ ഖുദ്സ് ആശുപത്രിയുടെ 50 മീറ്റര്‍ അടുത്ത് ആക്രമണം നടത്തിയതിനെത്തു ടര്‍ന്ന് ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. 14,000 പേരാണ് ഈ ആശുപത്രിയില്‍ അഭയം തേടിയിരിക്കുന്നത്. ഒക്ടോബര്‍ ഏഴിനുണ്ടായ ഭീകരാക്രമണത്തിനിടെ ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജര്‍മൻ യുവതി ഷാനി ലൂക് (22) മരിച്ചതായി സ്ഥിരീകരിച്ചു. ഷാനിയെ പിക്കപ്പ് വാനിന്‍റെ പിറകില്‍ നഗ്നയാക്കി പ്രദര്‍ശിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്.


ജർമ്മൻ-ഇസ്രായേൽ സ്ത്രീയുടെ മരണം ഹമാസിന്റെ ‘ക്രൂരത’ കാണിക്കുന്നു: ജർമ്മൻ ചാൻസലർ
ജർമ്മൻ-ഇസ്രായേൽ വനിത ഷാനി ലൂക്കിന്റെ മരണം ഹമാസിന്റെ ക്രൂരതയാണെന്നും ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പിനെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതിന്റെ ആവശ്യകതയാണെന്നും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് തിങ്കളാഴ്ച പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം ഈ വാർത്ത ഭയങ്കരമാണ്,” മിസ്റ്റർ ഷോൾസ് ആഫ്രിക്കയിലേക്കുള്ള ഒരു ഔദ്യോഗിക സന്ദർശനത്തിനിടെ പറഞ്ഞു. “ഇത് ഹമാസിന് പിന്നിലെ എല്ലാ പ്രാകൃതത്വവും കാണിക്കുന്നു.” – റോയിട്ടേഴ്സ്

വെസ്റ്റ് ബാങ്കില്‍ ഇന്നലെ ഇസ്രേലി പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തി. നാല് ഇസ്ലാമിക് ജിഹാദ് തീവ്രവാദികളെ ഇസ്രേലി സേന വധിച്ചു. ഗാസയിലും വടക്കൻ അതിര്‍ത്തിയിലും സംഘര്‍ഷം രൂക്ഷമായതോടെ രണ്ടര ലക്ഷം പൗരന്മാരെ ഇസ്രയേല്‍ ഒഴിപ്പിച്ച്‌സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ഞായറാഴ്ച അവശ്യസാധനങ്ങളുമായി ഈജിപ്തില്‍നിന്ന് 33 ട്രക്കുകള്‍ ഗാസയിലെത്തി.