വൻ ഡാറ്റ ചോർച്ച ; ചോർന്നത് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ .


ന്യൂഡൽഹി:രാജ്യത്തെ 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്ത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണെന്നാണ് അവകാശവാദം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡാറ്റാബേസില്‍ നിന്നാണ്വിവരങ്ങൾ ചോർന്നു എന്നാണ് കരുതുന്നത്.  സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയായ റെസെക്യൂരിറ്റിയാണ് ഡാറ്റാ ലംഘനത്തിന്റെ പ്രാഥമിക കണ്ടെത്തല്‍ നടത്തിയത്.അതേസമയം ചോര്‍ച്ചയുടെ പ്രഭവകേന്ദ്രം ഇപ്പോഴും അജ്ഞാതമാണ്. മോഷ്ടിച്ച വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യം ചെയ്ത വിവരം ‘pwn0001’ എന്ന യൂസര്‍നെയിമിലുള്ള ഒരു ഹാക്കറാണ് പൊതുജനശ്രദ്ധയില്‍പ്പെടുത്തിയത്. ഹാക്കര്‍ പങ്കിട്ട ഡാറ്റ അനുസരിച്ച്, മോഷ്ടിച്ച വിവരങ്ങളില്‍ ആധാര്‍, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, താല്‍ക്കാലികവും സ്ഥിരവുമായ വിലാസങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കോവിഡ്-19 പരിശോധനയ്ക്കിടെ ഐസിഎംആര്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഈ ഡാറ്റ വരുന്നതെന്നും ഹാക്കര്‍ അവകാശപ്പെടുന്നു.ഈ ചോര്‍ച്ചയെ കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഒക്ടോബര്‍ 9-ന് ആണ്, ‘pwn0001’ ഡാറ്റാ ചോര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ചോര്‍ന്ന വിവരങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുള്ള 100,000 ഫയലുകളുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. അവയുടെ കൃത്യത പരിശോധിക്കാന്‍ ആധാര്‍ വിവരങ്ങള്‍ ആധികാരികമാക്കുന്ന ഒരു സര്‍ക്കാര്‍ പോര്‍ട്ടലിന്റെ ‘വേരിഫൈ ആധാര്‍’ ഫീച്ചര്‍ ഉപയോഗിച്ച് ഈ രേഖകളില്‍ ചിലത് സ്ഥിരീകരിച്ചെന്നാണ് വിവരം. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യയും (സിഇആര്‍ടി-ഇന്‍) ലംഘനത്തെക്കുറിച്ച് ഐസിഎംആറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

COVID-19 പരിശോധനാ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (NIC), ICMR, ആരോഗ്യ മന്ത്രാലയം എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ശേഖരിച്ചിരിക്കുന്നത്. അതിനാല്‍ എവിടെ നിന്നാണ് ചോര്‍ച്ചയുണ്ടായതെന്ന കാര്യം തിരിച്ചറിയുക വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തില്‍ നിന്നോ മറ്റ് ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നോ ഡാറ്റാ ചോര്‍ച്ചയെക്കുറിച്ച് പ്രതികരണമൊന്നും വന്നിട്ടില്ല. 

ഇന്ത്യയിലെ ഒരു വലിയ മെഡിക്കല്‍ സ്ഥാപനം ലംഘനം നേരിടുന്നത് ഇതാദ്യമല്ല. ഈ വര്‍ഷമാദ്യം സൈബര്‍ കുറ്റവാളികള്‍ എയിംസിന്റെ സെര്‍വറുകള്‍ ഹാക്ക് ചെയ്തിരുന്നു. പിന്നാലെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 1 ടി ബി ഡാറ്റ കൈവശപ്പെടുത്തി കനത്ത മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് 15 ദിവസത്തേക്ക് മാനുവല്‍ റെക്കോര്‍ഡ് കീപ്പിംഗിലേക്ക് മാറാന്‍ ആശുപത്രിയെ നിര്‍ബന്ധിതരാക്കി. പിന്നാലെ ആശുപത്രിയിലെ എല്ലാ പ്രക്രിയകളും മന്ദഗതിയിലായി. 2022 ഡിസംബറില്‍ ഡല്‍ഹി എയിംസിലെ ഡാറ്റ ചൈന ഹാക്ക് ചെയ്യുകയും 200 കോടി രൂപ ക്രിപ്റ്റോകറന്‍സിയായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.