ഇസ്രായേൽ -ഹമാസ് യുദ്ധം; ഇന്ത്യക്ക് വൻ തൊഴിലവസരം.

ടെല്‍ അവിവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയ ഫലസ്തീനികള്‍ക്ക് പകരം ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്.100,000 തൊഴിലാളികളെ വേണമെന്നാണ് ഇസ്രായേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികള്‍ക്ക് പകരമായി 100,000 തൊഴിലാളികളെ ഉടനടി നല്‍കാൻ ഇസ്രായേല്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗള്‍ എക്സില്‍ കുറിച്ചു. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്‌സിംഗ് മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്‍കുന്ന കരാറില്‍ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു. ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രായേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് നടന്ന വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കല്‍ മുതല്‍ വിവിധ വ്യവസായ മേഖലകളിലുണ്ടായ ഫലസ്തീൻ തൊഴിലാളികളുടെ അഭാവം അവശേഷിപ്പിച്ച വിടവ് നികത്തുകയാണ് ലക്ഷ്യം.ഇന്ത്യയില്‍ നിന്നുള്ള 100,000 തൊഴിലാളികളെ നിയമിക്കുന്നതിന് ഇസ്രായേലി ബില്‍ഡേഴ്‌സ് അസോസിയേഷൻ സര്‍ക്കാരിനോട് അനുമതി തേടിയതായി റിപ്പോര്‍ട്ടുണ്ട്.യുദ്ധത്തിന് പിന്നാലെ 90,000 ഫലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കിയത്. ” നിലവില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ചയിലാണ്, ഈ സംരംഭത്തിന് പച്ചക്കൊടി കാണിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വിവിധ മേഖലകളില്‍ സാധാരണ നില പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് ഇന്ത്യയില്‍ നിന്ന് 50,000 മുതല്‍ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാൻ ഞങ്ങള്‍ ലക്ഷ്യമിടുന്നു, ” ഇസ്രായില്‍ ബില്‍ഡേഴ്‌സ് അസോസിയഷന്‍ വൈസ് പ്രസിഡന്‍റ് ഹൈം ഫിഗ്ലിന്‍ പറഞ്ഞു.