കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്.
കൽപ്പറ്റ :വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നളാണ് പിടിയിലായത്. കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് സംഘാഗങ്ങൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്.
അതേസമയം വയനാട് തലപ്പുഴയിലെത്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കബനീദളത്തിലെ അംഗങ്ങളായ സി പി മൊയ്തീന്‍, മനോജ്, സന്തോഷ്, വിമല്‍കുമാര്‍, സോമന്‍ എന്നിവരാണ് സ്ഥിരമായി ഈ മേഖലയില്‍ എത്തുന്നത്. സെപ്റ്റംബര്‍ 28ന് കമ്പമലയിലെ കെഎഫ്ടിസി ഓഫീസ് അടിച്ചു തകര്‍ത്തതും മൂന്ന് തവണ ജനവാസ മേഖലയില്‍ എത്തിയതും ഒരേ മാവോയിസ്റ്റ് സംഘം തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ ഇടങ്ങളില്‍ എല്ലാം തന്നെ അഞ്ച് പേര്‍ അടങ്ങുന്ന ഈ സംഘമാണ് എത്തിയത്. കഴിഞ്ഞ ദിവസം മക്കിമലയിലെ ജംഗിള്‍ വ്യൂ റിസോര്‍ട്ടില്‍ കബനീദളത്തിലെ അംഗങ്ങളടങ്ങുന്ന ഈ സംഘം വീണ്ടുമെത്തിയിരുന്നു. പിന്നാലെ ജീവനക്കാരന്റെ ഫോണില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്‌സാപ്പിലൂടെ പത്രക്കുറിപ്പ് അയക്കുകയും ചെയ്തിരുന്നു. രണ്ട് പ്രധാന നേതാക്കളുടെ അറസ്റ്റോടെ ശക്തി തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.

