ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രംഖാനെ അജ്ഞാതർ കൊന്നു.

ലാഹോർ :ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) മുൻ കമാൻഡർ അക്രം ഖാൻ വ്യാഴാഴ്ച പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഖാൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. അക്രം ഗാസി എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. 

2018 മുതൽ 2020 വരെ എൽഇടി റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ച ഗാസി, പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിൽ പ്രശസ്തനായിരുന്നു. ഭീകര സംഘടനയുടെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു ഇയാൾ‍. അക്രം ഗാസി ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.

തീവ്രവാദ പ്രവർത്തനങ്ങളോട് അനുഭാവമുള്ള വ്യക്തികളെ തിരിച്ചറിയുകയും റിക്രൂട്ട് ചെയ്യുന്നതിനും ഉത്തരവാദിത്തമുള്ള നിർണായക വിഭാഗമായ എൽഇടി റിക്രൂട്ട്‌മെന്റ് സെല്ലിന്റെ തലവനായിരുന്നു അക്രം ഖാൻ. ഈ വർഷം ഒക്ടോബറിലാണ് പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2016ൽ പത്താൻകോട്ട് എയർഫോഴ്‌സ് സ്‌റ്റേഷനിൽ നുഴഞ്ഞുകയറിയ നാല് ഭീകരരുടെ ഹാൻഡ്‌ലറായിരുന്നു ലത്തീഫ്. 

സെപ്റ്റംബറിൽ, പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദൂസ് പള്ളിക്കുള്ളിൽ വച്ച് ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത ഭീകര കമാൻഡറെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നിരുന്നു. അബു ഖാസിം എന്ന റിയാസ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.  കോട്‌ലിയിൽ നിന്ന് പ്രാർത്ഥനയ്ക്കെത്തിയ റിയാസ് അഹമ്മദ് തലയ്ക്ക് വെടിയേറ്റാണ് മരിച്ചത്. 

ഈ വർഷം ആദ്യം, മെയ് ആറിന്, ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് മേധാവി പരംജിത് സിംഗ് പഞ്ച്‌വാദ് പാകിസ്ഥാനിലെ ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇയാൾ ഏറെക്കാലമായി പാക്കിസ്ഥാനിൽ ഒളിവിലായിരുന്നു. പാക്കിസ്ഥാനിലെ ലാഹോറിൽ ജോലി ചെയ്യുകയായിരുന്നു പരംജീത്. ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ താമസിക്കുന്ന ബഷീർ അഹമ്മദ് പീർ എന്ന ഇംതിയാസ് ആലം പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ ലോഞ്ചിംഗ് കമാൻഡറായിരുന്ന ഇംതിയാസ് ആലം ​​എന്ന ബഷീർ അഹമ്മദ് പീർ. 

ഫെബ്രുവരി 22ന് ഭീകരതയുടെ പുസ്തകം എന്നറിയപ്പെടുന്ന ഇജാസ് അഹമ്മദ് അഹാംഗർ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ കൊല്ലപ്പെട്ടു. ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പുനഃരാരംഭിക്കുന്നതിലായിരുന്നു ഇജാസിന്റെ ശ്രദ്ധ. ഇയാൾ അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ടിരുന്നയാളാണ്. ഫെബ്രുവരി 26ന് അൽ ബദറിന്റെ മുൻ കമാൻഡർ സയ്യിദ് ഖാലിദ് റാസ പാകിസ്ഥാനിൽ വെടിയേറ്റു മരിച്ചു. കശ്മീരിൽ ഭീകരർക്ക് പരിശീലനം നൽകിയിരുന്ന സംഘടനയാണ് അൽ ബദർ. സയ്യിദ് ഖാലിദ് റാസയെ കറാച്ചിയിലെ വീടിന് പുറത്ത് വച്ച് അജ്ഞാതർ വെടിവെച്ചുകൊല്ലുകയായിരുന്നു.