ന്യൂഡൽഹി:തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന് പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്‌തു. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നിർദേശം.വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദ്ദേശപ്രകാരം മഹുവ പാർലിമെന്റിൽ അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലക്ഷ്യമിട്ട് ചോദ്യങ്ങൾ ചോദിക്കുകയും, അതിനായി പണവും സമ്മാനങ്ങളും കൈപ്പറ്റുകയും ചെയ്‌തുവെന്നാണ് ആരോപണം. ഈ ആരോപണങ്ങൾ ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുകയായിരുന്നു.എന്നാൽ മഹുവ മൊയ്ത്ര ഈ ആരോപണങ്ങൾ നിഷേധിച്ചു. തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിക്കുമെതിരെ മഹുവ വക്കീൽ നോട്ടീസ് അയച്ചു. മഹുവ മൊയ്‌ത്രയും ദർശൻ ഹിരാനന്ദാനിയും തമ്മിലുള്ള പണമിടപാട് പരിശോധിക്കാൻ എത്തിക്‌സ് പാനൽ സർക്കാരിനോട് ശുപാർശ ചെയ്തതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു. വിഷയത്തിൽ എത്തിക്‌സ് പാനൽ തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് നവംബർ ഒൻപതിന് വൈകുന്നേരം നാലുമണിക്ക് അംഗീകരിക്കും. തീരുമാനത്തിലെത്തുന്നത്തിനായി എത്തിക്‌സ് പാനൽ അംഗങ്ങൾക്കിടയിൽ വോട്ടിംഗും നടത്തും. നവംബർ രണ്ടിന് നടന്ന യോഗത്തിൽ കമ്മിറ്റി ചെയർമാൻ മഹുവ മൊയ്ത്രയോട് ചോദിച്ച ചോദ്യങ്ങൾ വളച്ചൊടിച്ചതിലും, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംപി ഡാനിഷ് അലിയുടെ മോശം പെരുമാറ്റത്തിലും എത്തിക്‌സ് പാനൽ അപലപിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഇവർ ജനവികാരവും ചെയർമാന്റെയും മറ്റ് അംഗങ്ങളുടെയും ആത്മാഭിമാനവും വ്രണപ്പെടുത്തിയെന്നും പാനൽ യോഗത്തിൽ കുറ്റപ്പെടുത്തി.സ്പീക്കർ ഒരു വർഷത്തേക്കാണ് അംഗങ്ങളെ നിയമിക്കുന്നു, നിലവിൽ ബിജെപിയുടെ വിനോദ് കുമാർ സോങ്കറാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. വിഷ്ണു ദത്ത് ശർമ്മ, സുമേധാനന്ദ് സരസ്വതി, അപരാജിത സാരംഗി, ഡോ രാജ്ദീപ് റോയ്, സുനിത ദുഗ്ഗൽ, ബിജെപിയുടെ സുഭാഷ് ഭാമ്രെ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. വി വൈത്തിലിംഗം, എൻ ഉത്തം കുമാർ റെഡ്ഡി, ബാലഷോരി വല്ലഭനേനി, കോൺഗ്രസിലെ പ്രണീത് കൗർ; ശിവസേനയുടെ ഹേമന്ത് ഗോഡ്‌സെ; ഗിരിധാരി യാദവ് ജെഡിയു; സിപിഐ എമ്മിലെ പി ആർ നടരാജൻ; ബിഎസ്പിയുടെ ഡാനിഷ് അലിയും.
മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണം; പാർലമെന്റ് എത്തിക്സ് കമ്മറ്റി.

