ഡല്‍ഹി: ‘മുസ്ലിം ലീഗ് ജമ്മു കാശ്മീര്‍’ എന്ന സംഘടനയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെയും പിന്തുണച്ചു എന്ന് വ്യക്തമായതിനാലാണ് നടപടി എന്നാണ് വിശദീകരണം.
“ഇന്ത്യയിൽ നിന്ന് ജമ്മു കശ്മീർ സ്വാതന്ത്ര്യം നേടുക, പാകിസ്ഥാനുമായുള്ള ലയനം യാഥാർത്ഥ്യമാക്കുക, ജമ്മു കശ്മീരിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുക” എന്നിവയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. ഈ വിഭാഗത്തിലെ അംഗങ്ങൾ ജമ്മു കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.
വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി നേതൃത്വം നല്‍കിയ ഓള്‍ ഇന്ത്യ ഹുറിയത്ത് കോണ്‍ഫറൻസിന്റെ തീവ്ര വിഭാഗത്തിന്റെ ചെയര്‍മാൻ മസറത്ത് ആലമാണ് സംഘടനയെ നയിക്കുന്നത്. 50 കാരനായ ആലം തീവ്രവാദ ഫണ്ടിംഗ് കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ഇയാള്‍ക്കെതിരെ നിരവധി കേസുകളാണ് ഉള്ളത്. സംഘടനയുടെ നിരോധനത്തെത്തുടര്‍ന്ന് ജമ്മുവില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

