പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തി;തൃശ്ശൂരിലെ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്യും

എറണാകുളം :പ്രധാനമന്ത്രി നരേന്ദ്ര മോദി  തൃശ്ശൂരിലെത്തി എത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തിയത്. എറണാകുളം ജില്ലാ കളക്ടർ മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഹെലികോപ്റ്റർ മാർ​ഗം അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലേക്ക് എത്തിയത്. ജില്ലാ ആശുപത്രി ജം​ഗ്ഷൻ വരെ റോഡ് മാർ​ഗമെത്തും. തുടർന്ന് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നരക്കിലോമീറ്റർ റോഡ് ഷോയിലും മോദി പങ്കെടുക്കും. ശേഷം തേക്കിൻകാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും.  സമ്മേളനത്തിൽ ബി ജെ പി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം. എസ് സുനിൽ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തിലാണ് തൃശ്ശൂർ ന​ഗരി. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാനകടത്തിവിടുന്നത്. മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രൈവറ്റ് ഹെലികോപ്റ്റര്‍, ഹെലികാം തുടങ്ങിയവ തൃശൂര്‍ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും നിരോധിച്ചിട്ടുണ്ടെന്നും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനമെന്നും കലക്ടര്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശൂരിലേക്ക് പോകും. തുടർന്ന് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ‘സ്ത്രീശക്തി മോദിക്കൊപ്പം” എന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയില്‍ രണ്ട് ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണ് വിവരം. അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ പരിപാടിയില്‍ പങ്കാളികളാകും.