രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നിന്നും കോൺഗ്രസ് പിൻവാങ്ങി.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനിച്ചത്. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു. ആര്‍എസ്‌എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാൻ കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജൻ ചൗധരി എന്നിവര്‍ക്കാണ് ക്ഷണമുണ്ടായിരുന്നത്.

ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീര്‍ത്ഥ ട്രസ്റ്റ് ഇവരെ നേരില്‍ സന്ദര്‍ശിച്ചാണ് ക്ഷണിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച്‌ പ്രസ്താവനയിറക്കിയത്. ചടങ്ങിനെ ബിജെപിയും ആര്‍എസ്‌എസും രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടെന്നും വിലയിരുത്തിയാണ് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.

”മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ആര്‍എസ്‌എസും ബിജെപിയും അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തെ രാഷ്ട്രീയ പദ്ധതിയായാണ് വിഭാവനം ചെയ്തത്. അപൂര്‍ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയും ആര്‍എസ്‌എസും തിരഞ്ഞെടുപ്പു നേട്ടത്തിന് വേണ്ടി കൊണ്ടുവന്നതാണ്. 2019 ലെ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുമ്ബോള്‍, പരിപാടിയിലേക്കുള്ള മല്ലികാര്‍ജുൻ ഖര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജൻ ചൗധരി എന്നിവര്‍ക്കുള്ള ക്ഷണം ആദരപൂര്‍വം നിരസിക്കുന്നു” പ്രസ്താവനയില്‍ പറയുന്നു.