ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും സഖ്യം രൂപവത്കരിച്ചു. മേയര്‍ സ്ഥാനത്തേക്ക് എഎപിയും സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസും മത്സരിക്കും.വ്യാഴാഴ്ചയാണു വോട്ടെടുപ്പ്. 35 അംഗ ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപിക്ക് 14 അംഗങ്ങളുണ്ട്. എക്സ് ഒഫീഷ്യോ അംഗമായ എംപിക്കും വോട്ടവകാശമുണ്ട്. എഎപി-13, കോണ്‍ഗ്രസ്-7, അകാലി ദള്‍-1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ അംഗബലം.
2022ലും 2023ലും കോണ്‍ഗ്രസ് വിട്ടുനിന്നതാണു ബിജെപിയുടെ ജയത്തിനു കാരണമായത്. ഓരോ വര്‍ഷവും മേയര്‍ തെരഞ്ഞെടുപ്പ് നടക്കും. ഇത്തവണ പട്ടികജാതി വിഭാഗത്തിനു മേയര്‍സ്ഥാനം സംവരണം ചെയ്തിരിക്കുന്നു.
എട്ട് വർഷമായി ബിജെപിക്ക് ആണ് മേയർ സ്ഥാനം, അജണ്ടകൾ സ്വീകരിക്കുന്ന രീതിയിലും ജനാധിപത്യ അന്തരീക്ഷം തീരെയില്ലാത്തതിനാലാണ് ഞങ്ങൾക്ക് ഈ സഖ്യം പ്രഖ്യാപിക്കേണ്ടിവന്നതെന്ന് ചണ്ഡീഗഡ് കോൺഗ്രസ് പ്രസിഡന്റ് എച്ച് എസ് ലക്കി പറഞ്ഞു.

