പൂക്കോട് ക്രൂരത; ആറ് പേർക്കുകൂടി സസ്പെൻഷൻ.

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാംമ്പസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.കേസില്‍ ആദ്യം അറസ്റ്റിലായ ആറ് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇതോടെ കേസില്‍ പ്രതി ചേര്‍ത്ത 18 പേരും സസ്‌പെന്‍ഷനിലായി.

എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്‍റ് കെ.അരുണ്‍, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍, എന്നിവരടക്കം 12 പേരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥിനെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാള്‍ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്. ഫെബ്രുവരി 14ന് വാലന്‍റൈൻസ്ഡേ ദിനത്തിലാണ് സിദ്ധാർഥ് ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്തതിനായിരുന്നു മർദനം.

പത്തുപേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്.18 പേരുടെ പ്രതിപ്പട്ടികയില്‍ എട്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.സീനിയര്‍ വിദ്യാര്‍ഥികളും സഹപാഠികളും ചേര്‍ന്ന്‌ 130 ലേറെ കുട്ടികളുടെ മുന്നില്‍ സിദ്ധാര്‍ഥിനെ നഗ്‌നനാക്കി പരസ്യ വിചാണ ചെയ്യുകയും ബെല്‍റ്റും കമ്ബി വടിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിച്ചെന്നും സാക്ഷി മൊഴികളില്‍ പറയുന്നു. സിദ്ധാര്‍ഥിനു ക്രൂരമര്‍ദനം ഏറ്റതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്‌.പ്രതികളില്‍ കോളജിലെ ആന്റി റാഗിങ്‌സെല്‍ അംഗംകൂടിയായ കോളജ്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ. അരുണും എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറിയും യൂണിയന്‍ അംഗവും ഉള്‍പ്പെട്ടിരുന്നു.