വയനാട്: ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എൽഡിഎഫും യുഡിഎഫും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം സമുദായത്തെ ആശങ്കപ്പെടുത്തി വരുതിയിലാക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യാജപ്രചരണം നടത്തുകയാണെന്നും കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറിയുടെ പേരിൽ വോട്ട് നേടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ വക്താക്കളാണെന്ന് അവകശപ്പെടുന്നവർ തന്നെ സിനിമക്കെതിരെ രംഗത്തുവരുകയാണ്. ക്രൈസ്തവരെ അപമാനിക്കുന്ന കക്കുകളി നാടകത്തിൻ്റെ കാര്യത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു മുഖ്യമന്ത്രിക്ക് വലുത്. മീശ നോവലിൻ്റെ കാര്യത്തിലും സരസ്വതി ദേവിയുടെ നഗ്നചിത്രം വരച്ച പോഴും എൽഡിഎഫും യുഡിഎഫും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചു. സെൻസർ ബോർഡ് അംഗീകരിച്ച സിനിമയാണ് കേരള സ്റ്റോറി. അതിൽ ലൗജിഹാദിനെ കുറിച്ച് പറയുന്നതാണ് മുഖ്യമന്ത്രിയുടെ പ്രശ്നം. നേരത്തെ തന്നെ ക്രിസ്ത്യൻ പുരോഹിതർ ഇതു പറഞ്ഞപ്പോൾ അവരും വേട്ടയാടപ്പെട്ടിരുന്നു. ഐസ് റിക്രൂട്ട്മെൻ്റ് കേരളത്തിൽ പുതിയൊരു സംഭവമല്ല. പിന്നെന്തിനാണ് ഈ വിവാദമെന്ന് മനസിലാവുന്നില്ല. കേരളത്തിൽ ആരും ഐഎസിൽ പോയിട്ടില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോ? പ്രേമിച്ച് കല്യാണം കഴിക്കുന്നതിന് എന്തിനാണ് പൊന്നാനിയിൽ പോകുന്നത്? ജനങ്ങളുടെ പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ധ്രുവീകരണ ശ്രമം നടത്തുന്നത്. കേന്ദ്ര സഹായത്തിൻ്റെ കാര്യത്തിൽ വ്യാജ അവകാശവാദവുമായി സുപ്രീംകോടതിയിൽ പോയ സംസ്ഥാന സർക്കാരിന് തിരിച്ചടി നേരിട്ടു. സിദ്ധാർത്ഥിൻ്റെ മരണത്തിൽ എന്തുകൊണ്ടാണ് സിബിഐ അന്വേഷണം വൈകിച്ചതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരങ്ങളാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
വയനാട്ടിൽ മാത്രമല്ല ആലപ്പുഴയിലും ലീഗിൻ്റെ കൊടി കോൺഗ്രസ് ഒഴിവാക്കിയിരിക്കുകയാണ്. ബഡാ ഭായി മാത്രമല്ല ചോട്ടാ ഭായിയും പച്ചകൊടി ഒഴിവാക്കി. വർഗീയ ശക്തികളുമായുള്ള ബാന്ധവം രാജ്യം ചർച്ച ചെയ്യാതിരിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇങ്ങനെ വെപ്രാളപ്പെടുന്നത്. യുഡിഎഫ് പോപ്പുലർ ഫ്രണ്ടിൻ്റെ പിന്തുണ വേണ്ടെന്ന് പറയാൻ കാരണം ദേശീയ തലത്തിൽ ബിജെപി വിഷയം ചർച്ചയാക്കിയത് കൊണ്ടാണ്. പരസ്യ പിന്തുണ ഒഴിവാക്കി രഹസ്യ പിന്തുണ തേടുകയാണ് യുഡിഎഫ്. എൻഡിഎയെ പിന്തുണയ്ക്കാനുള്ള കാസയുടെ തീരുമാനം യാഥാർത്ഥ്യബോധത്തിൽ നിന്നുള്ളതാണ്. പാലാ ബിഷപ്പിൻ്റെ വിഷയത്തിലായാലും ലൗജിഹാദിൻ്റെ കാര്യത്തിലായാലും പൂഞ്ഞാർ സംഭവത്തിലായാലും ക്രൈസ്തവർക്കൊപ്പം നിന്നത് എൻഡിഎയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പാനൂർ ബോംബ് സ്ഫോടനത്തിൽ ഒരു സിപിഎം പ്രവർത്തകൻ മരിക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം വ്യാപകമായ ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

