ഗുലാം നബി ആസാദിനെതിരെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ മെഹബൂബ.

ശ്രീനഗർ: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) നേതാവും ജമ്മകശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനന്ത്നാഗ്-രജൗരി മണ്ഡലത്തില്‍ നിന്നും ജനവധി തേടും.മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ശ്രീനഗറില്‍ നിന്ന് വഹീദ് പാരയെയും ബാരാമുള്ള മണ്ഡലത്തില്‍ നിന്ന് ഫയാസ് മിറിനെയും പി ഡി പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉധംപൂരിലും ജമ്മുവിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പി ഡി പി അറിയിച്ചു.ദേശീയ തലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍‌സ് അടങ്ങുന്ന ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കശ്മീർ താഴ്‌വരയിലെ മൂന്ന് സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി ഡി പി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സീറ്റ് പ്രഖ്യാപനം. നാഷണല്‍ കോണ്‍ഫറൻസ് ചർച്ചകളുടെ യാതൊരു സാധ്യതയും തുറന്നിട്ടില്ലെന്നും പി ഡി പി കുറ്റപ്പെടുത്തി. ‘സ്ഥാനാർത്ഥികളെ നിർത്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ലാതെ അവർ (എൻസി) ഞങ്ങള്‍ക്ക് മറ്റൊരു മാർഗവും അവശേഷിപ്പിച്ചിരുന്നില്ല’, മുഫ്തി പറഞ്ഞു.”ഇന്ത്യ ബ്ലോക്കിൻ്റെ യോഗം മുംബൈയില്‍ നടന്നപ്പോള്‍, ഫാറൂഖ് അബ്ദുള്ള ഞങ്ങളുടെ മുതിർന്ന നേതാവായതിനാല്‍ അദ്ദേഹം ഒരു തീരുമാനംഎടുക്കുമെന്നും നീതി പുലർത്തുമെന്നും ഞാൻ അവിടെ പറഞ്ഞിരുന്നു. അദ്ദേഹം പാർട്ടി താല്‍പര്യങ്ങള്‍ മാറ്റിനിർത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു,” 2004ലും 2014ലും അനന്ത്നാഗില്‍ നിന്ന് വിജയിച്ച മുഫ്തി വ്യക്തമാക്കി.