സിദ്ധു മൂസേവാല കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു.

കാലിഫോർണിയ:പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ മുഖ്യപ്രതിയും ഗുണ്ടാസംഘാംഗവുമായ ഗോള്‍ഡി ബ്രാർ എന്ന സതീന്ദർജീത് സിംഗ് കൊല്ലപ്പെട്ടു.ബ്രാറിനും കൂട്ടാളികൾക്കും നേരെ വീടിന് പുറത്ത് നിൽക്കുമ്പോൾ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.യുവ അകാലിദൾ നേതാവ് വിക്കി മിദ്ദുഖേരയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് താൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയതെന്ന് ഗോൾഡി ബ്രാർ അവകാശപ്പെട്ടിരുന്നു.

അമേരിക്കയിലെ കാലിഫോർണിയയില്‍ വെച്ച്‌ വെടിയേറ്റ് മരിച്ചുവെന്നാണ് വിവരം. എന്നിരുന്നാലും, ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഗോള്‍ഡിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ദല്ല-ലഖ്ബീർ സംഘം ഏറ്റെടുത്തിട്ടുണ്ട്.

ഗോള്‍ഡി ബ്രാർ കാനഡയിലാണെന്നാണ് കരുതിയിരുന്നത്. കാനഡയില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന 25 ക്രിമിനിലുകളില്‍ ഒരാളാണ് ഇയാള്‍. ഗോള്‍ഡി ബ്രാറിൻ്റെ പിതാവ് പഞ്ചാബ് പൊലീസില്‍ സബ് ഇൻസ്‌പെക്ടറായിരുന്നു. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഗോള്‍ഡി ബ്രാറിന്റെ പേര് മാധ്യമങ്ങളില്‍ ചർച്ചയായത്. എന്നിരുന്നാലും, ഇതിന് മുമ്ബും നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്.

ചണ്ഡീഗഢില്‍ ബന്ധുവായ ഗുർലാല്‍ ബ്രാറിൻ്റെ കൊലപാതകത്തിന് ശേഷമാണ് ഗോള്‍ഡി ബ്രാർ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നത്. ഗോൾഡി ബ്രാറിൻ്റെ ബന്ധുവായ ഗുർലാൽ ബ്രാർ കഴിഞ്ഞ വർഷം ചണ്ഡീഗഡ് നിശാക്ലബിന് പുറത്ത് കൊല്ലപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഗുർലാൽ പഹൽവാൻ്റെ മരണത്തിന് പ്രതികാരമായി അടുത്ത സഹായിയായ ഗുർലാലിനെ ബിഷ്‌ണോയിയുടെ സംഘം ലക്ഷ്യമിട്ടതായി പറയപ്പെടുന്നു. ഈ സംഭവങ്ങളെ തുടർന്ന് 2021ൽ ഗോൾഡി കാനഡയിലേക്ക് പോയതായി റിപ്പോർട്ടുണ്ട്. 2017ൽ സ്റ്റുഡൻ്റ് വിസയിലാണ് അദ്ദേഹം ആദ്യമായി കാനഡയിൽ പ്രവേശിച്ചത്.

2022 മെയ് 29നാണ് സിദ്ധു മൂസേവാല പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിന് സമീപം വെടിയേറ്റ് മരിച്ചത്. ഈ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഗോള്‍ഡി ബ്രാർഏറ്റെടുത്തിരുന്നു. പഞ്ചാബിലെ മുക്ത്സർ ജില്ലയിലെ മാലൗട്ടില്‍ റാണാ സിദ്ധു എന്ന രഞ്ജിത് സിംഗ് കൊല്ലപ്പെട്ട സംഭവത്തിലും ഗോള്‍ഡി ബ്രാറിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.