കാർഗിലെ ഐതിഹാസിക വിജയത്തിന് 25 ആണ്ട്.
ന്യൂഡൽഹി:1999-ല്‍ നടന്ന കാർഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ നഷ്ടത്തില്‍ നിന്ന് പാകിസ്ഥാൻ ഒന്നും പഠിച്ചിട്ടില്ലെന്നും ഭീകരർക്ക് അഭയം നല്‍കുന്നത് തുടരുകയാണെന്നും പറഞ്ഞു.“പാകിസ്ഥാൻ എന്തെങ്കിലും ദുർവിനിയോഗം നടത്തിയപ്പോഴെല്ലാം പരാജയം നേരിട്ടു. ചരിത്രത്തില്‍ നിന്ന് പാഠങ്ങളൊന്നും പഠിച്ചിട്ടില്ല,” കാർഗില്‍ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച പ്രധാനമന്ത്രി , രാജ്യത്തിനുവേണ്ടിയുള്ള അവരുടെ ത്യാഗം അനശ്വരമാണെന്നും കാർഗില്‍ വിജയ് ദിവസിൻ്റെ രൂപത്തില്‍ എന്നും ഓർമ്മിക്കപ്പെടുമെന്നും പറഞ്ഞു.

നേരത്തെ ,1999 ജൂലൈ 26 ന്, ലഡാക്കിലെ കാർഗിലിൻ്റെ മഞ്ഞുമൂടിയ ഉയരങ്ങളില്‍ ഏകദേശം മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തിന് ശേഷം വിജയം പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ വിജയ്’ വിജയകരമായ പര്യവസാനം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയവിജയത്തിൻ്റെ സ്മരണയ്ക്കായാണ് കാർഗില്‍ വിജയ് ദിവസായി ആചരിക്കുന്നത്. വിജയത്തിന് 25 വര്‍ഷം തികയുകയാണ് ഇന്ന്.

സ്വന്തം രാജ്യത്തിന്റെ ഓരോപിടി മണ്ണും കാത്തുസൂക്ഷിക്കാന്‍ കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് മുമ്ബില്‍ ശിരസ്സ് കുനിക്കുന്നു. 1999ലെ ഒരു ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീര്‍ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി. 16,000 മുതല്‍ 18,000 അടിവരെ ഉയരത്തിലുളള മലനിരകളില്‍ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടികള്‍ രണ്ടരമാസത്തോളം നീണ്ടുനിന്നു. ജൂലൈ 26ന് ഇന്ത്യ കാര്‍ഗിലില്‍ വിജയം പ്രഖ്യാപിച്ചു.

പാക്കിസ്ഥാന്‍ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സേന തിരിച്ചുപിടിച്ചു.527 സൈനികരെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനു നഷ്ടമായി. ദ്രാസ് സെക്ടറിലാണു കാര്‍ഗില്‍ യുദ്ധസ്മാരകം. എ.ബി. വാജ്‌പേയിയായിരുന്നു അന്ന് പ്രധാനമന്ത്രി. ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയും. ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങള്‍ കൂടുതലായി വാങ്ങാന്‍ തുടങ്ങി.

സോവിയറ്റ്-റഷ്യൻ നിർമ്മിതമായ 9കെ38 ‘ഇഗ്ള’ മിസൈല്‍ ഇന്ത്യ ആദ്യമായി ഒരു യുദ്ധത്തില്‍ പ്രയോഗിച്ചത് കാർഗില്‍ യുദ്ധസമയത്താണ്. പോർട്ടബിള്‍ ഇൻഫ്രാറെഡ് ഹോമിംഗ് ഭൂതല മിസൈലാണ് ഇഗ്ള. വ്യക്തിഗതമായോ ക്രൂ ഓപ്പറേഷനുകള്‍ക്കോ ആണ് ഇഗ്ള മിസൈല്‍ ഉപയോഗിക്കുന്നത്. തെർമല്‍ ലോക്കിംഗ് സിസ്‌റ്റം വഴി ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാനും അവിടേക്ക് കൃത്യമായി ചെന്നെത്താനും ഈ മിസൈലുകള്‍ക്ക് കഴിയും. 500 മീറ്റർ മുതല്‍ ആറ് കിലോമീറ്റർ വരെ ദൂരത്തിലും 3.5 കിലോമീറ്റർ വരെ ഉയരത്തിലുമുള്ള ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി തകർക്കാൻ സാധിക്കുന്ന മിസൈലാണ് ഇഗ്ള.

അതേസമയം, പാകിസ്താനിലാകട്ടെ യുദ്ധം സര്‍ക്കാരിന്റേയും സാമ്ബത്തികാവസ്ഥയുടേയും തകര്‍ച്ചയിലേക്ക് നയിച്ചു. തുടര്‍ന്ന് 1999 ഒക്ടോബര്‍ 12നു പാകിസ്താന്‍ പട്ടാളമേധാവി പര്‍വേസ് മുഷാറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

