ന്യൂയോർക്ക്:യെമനിലെ ഹൂതി പ്രസ്ഥാനത്തെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം. ചെങ്കടലില്‍ യുഎസ് പടക്കപ്പലുകളെ ആക്രമിച്ച ഹൂതികള്‍ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടിരിക്കുന്നത്.
”ഹൂതികളുടെ പ്രവര്‍ത്തനങ്ങള്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സഖ്യകക്ഷികളായ രാജ്യങ്ങളുടെയും സമുദ്രം വഴിയുള്ള വ്യാപാരത്തിന്റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. അതിനാല്‍ ഹൂതികളുടെ സൈനിക ശേഷിയും വിഭവങ്ങളും ഇല്ലാതാക്കാന്‍ പ്രദേശത്തെ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.”-വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
ഹൂതികള്‍ക്ക് സാമ്ബത്തികവും നയതന്ത്രപരവുമായ സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ബന്ധം ഇതോടെ യുഎസിന് ഉപേക്ഷിക്കാം. ഈ രാജ്യങ്ങള്‍ക്കുള്ള സഹായവും തടയും.
ഹൂതി മിലിഷ്യയെ ഒരു വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ തീരുമാനം യെമൻ വലിയ തോതിലുള്ള പട്ടിണിയിലേക്ക് നീങ്ങുന്നത് ത്വരിതപ്പെടുത്തുമെന്ന് മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ അവലോകനം ചെയ്ത സെക്യൂരിറ്റി കൗൺസിൽ വീഡിയോ കോൺഫറൻസ് യോഗത്തിൽ സ്പീക്കർമാർ മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നത്.

