ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; മല്ലികാർജുൻഖര്‍ഗെയെ ഒഴിവാക്കിയതിനെതിരെ കെസി.

ന്യൂ ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പരിഷ്കാരം പഠിക്കാനുള്ള ഉന്നതതല സമിതിയില്‍ രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയെ ഒഴിവാക്കിയതിനെതിരെ കെസി വേണുഗോപാല്‍.താഴേത്തട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ എത്തിയ ഖര്‍ഗെയുടെ അയോഗ്യത എന്താണെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു. ഉന്നതതല സമിതി തട്ടിപ്പാണെന്നും അദാനി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ച്‌ പഠിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ച്‌ ഉത്തരവിറക്കിയതിന് പിന്നാലെയാണ് കെസി വേണുഗോപാലിന്റെ വിമര്‍ശനം.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേര്‍ന്ന് പരിഷ്കാരവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫീസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കും.