ബഹു ഭാര്യത്വം നിരോധിക്കാൻ ബില്ലുമായി അസം.

ഗുവാഹത്തി: ബഹുഭാര്യത്വം നിരോധിക്കാൻ നീക്കവുമായി അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയാണ് ഇതേക്കുറിച്ച്‌ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കുന്ന പുതിയ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനാണു നീക്കം നടക്കുന്നത്. ‘ലവ് ജിഹാദും’ ബില്ലിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന്റെ കരട് അന്തിമഘട്ടത്തിലാണെന്ന് ഹിമാന്ത ബിശ്വശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. 45 ദിവസത്തിനകം ബില്‍ തയാറാകും. അടുത്ത ഡിസംബറില്‍ തന്നെ നിയമം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബഹുഭാര്യത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനായി നിയമസമിതി രൂപീകരിക്കുകയാണ് ആദ്യം ചെയ്തതെന്ന് ഹിമാന്ത പറഞ്ഞു. നിയമസമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച്‌ പൊതുജനാഭിപ്രായം തേടി. 149ല്‍ 146പൊതുജനാഭിപ്രായം തേടി. 149ല്‍ 146 പേരും ബഹുഭാര്യത്വം നിരോധിക്കുന്നതിനെ അനുകൂലിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നിയമനിര്‍മാണവുമായി മുന്നോട്ടുപോകുന്നതെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.

‘ലവ് ജിഹാദും’ ബില്ലിന്റെ ഭാഗമായി ഉണ്ടാകുമെന്നും ഹിമാന്ത സൂചിപ്പിച്ചു. സംസ്ഥാനത്ത് ശൈശവവിവാഹം ഇല്ലായ്മ ചെയ്യാനുള്ള പരിശ്രമങ്ങളും ഊര്‍ജിതമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങും. ഈ മാസം നിരവധി അറസ്റ്റുകളുണ്ടാകുമെന്നും ഹിമാന്ത ബിശ്വശര്‍മ കൂട്ടിച്ചേര്‍ത്തു.