ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) നേതാവും പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.ശനിയാഴ്ച സമനാബാദ് പ്രദേശത്താണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഖൈസര്‍ ഫാറൂഖ് നടന്നു പോകുന്നതിനിടെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ലഷ്‌കറെ തയിബ സ്ഥാപിച്ച ഭീകരരില്‍ ഒരാളും മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്‍റെ അടുത്ത അനുയായിയാണു കൊല്ലപ്പെട്ട ഖൈസര്‍ ഫാറൂഖ്.
ഡോൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈദി സെന്ററിന് സമീപമുള്ള ഗുൽഷൻ-ഇ-ഉമറിൽ വെച്ച് 30 വയസ്സുള്ള കൈസർ ഫാറൂഖിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റവരെ പിന്നീട് അബ്ബാസി ഷഹീദ് ആശുപത്രിയിലേക്ക് മാറ്റിയതായി സമനാബാദ് എസ്എച്ച്ഒ ഇർഷാദ് അഹമ്മദ് സൂംറോ അറിയിച്ചു. മുതുകിൽ വെടിയേറ്റ് പരിക്കേറ്റ ഖൈസർ ഫാറൂഖ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സെപ്തംബർ 26-ന് ലസ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ മക്കളിൽ ഒരാളായ കമാലുദ്ദീൻ സയീദിനെ പാക്കിസ്ഥാനിലും കാണാതാവുകയായിരുന്നു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് ഇയാളെ കണ്ടെത്താനായില്ല.
കമാലുദ്ദീൻ സയീദിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം, കമാലുദ്ദീന്റെ മൃതദേഹം പാകിസ്ഥാനിലെ പെഷവാറിൽ കണ്ടെത്തിയിരുന്നു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന കൊടും ഭീകരനുമായ ഹാഫിസ് സയീദിന്റെ മക്കളിൽ ഇളയവനാണ് കമാലുദ്ദീൻ സയീദ്.

