യു എ പി എ കേസ് ;ന്യൂസ് ക്ലിക്ക് ഹർജി ഹൈക്കോടതി തള്ളി.

ന്യൂഡൽഹി:വിചാരണക്കോടതി ഉത്തരവിനെതിരെ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയും എച്ച്‌ ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി.ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച്‌ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട ഉത്തരവിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്‌ തുഷാര്‍ റാവു ഗഡേല വിചാരണക്കോടതി ഉത്തരവ് റദ്ദ് ചെയ്യാന്‍ തക്കതായ കാരണം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ഹര്‍ജി തള്ളിയത്.അറസ്റ്റ് ചെയ്തതിന്റെ കാരണം പ്രബീറിനെ അറിയിച്ചിട്ടില്ലെന്നും ചൈനയില്‍ നിന്ന് ഒരു പണവും അവര്‍ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. അറസ്റ്റിന്റെ കാരണം വ്യക്തമാക്കാത്തതിലൂടെയും റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുമ്ബോള്‍ അഭിഭാഷകനെ കാണാന്‍ അനുവദിക്കാത്തതിലൂടെയും ഭരണഘടനയുടെ 22(1) അനുച്‌ഛേദം ലംഘിക്കുകയാണ് ചെയ്തതെന്ന് പ്രബീറിനു വേണ്ടി ഹാജരായ മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ധ്യാന്‍ കൃഷ്ണന്‍ വാദിച്ചു.എന്നാല്‍ ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറസ്റ്റിന്റെ കാരണം ഇരുവരെയും പോലീസ് അറിയിച്ചിരുന്നെന്നും എന്നാല്‍ രേഖാമൂലം നല്‍കാന്‍ സാധിച്ചില്ലെന്നും കോടതിയെ അറിയിച്ചു. കൂടാതെ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയില്‍ നിന്ന് 75 കോടി കൈപ്പറ്റിയതെന്ന ഗൗരവതരമായ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളതെന്നും മേത്ത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.