ജാതി സെൻസസ് വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് അഖിലേഷ് യാദവ് .


ലക്നൗ:ജാതി സെൻസസിനെതിരെ അഖിലേഷ് യാദവ് .കോൺഗ്രസിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി (എസ്‌പി) തലവൻ അഖിലേഷ് യാദവ്. തങ്ങളുടെ ഭരണത്തിൻ കീഴിലുള്ള എല്ലാ സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടത്തുമെന്ന പാർട്ടിയുടെ അടുത്തിടെയുള്ള പ്രഖ്യാപനത്തെയാണ് അഖിലേഷ് പരിഹസിച്ചത്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ യാദവ്, ജാതി സെൻസസ് നീക്കം ഒരു “അത്ഭുതം” ആണെന്ന് പറഞ്ഞു.

“ഇപ്പോൾ കോൺഗ്രസ് പാർട്ടി ജാതി സെൻസസ് ആവശ്യപ്പെടുന്നത് ഒരു അത്ഭുതമാണ്.  അവർ അന്വേഷിക്കുന്ന  വോട്ട് ഇപ്പോൾ അവരുടെ പക്കലില്ലെന്ന് നന്നായി അറിയാം,” യാദവ് പറഞ്ഞു. ഇതേ കോൺഗ്രസ് പാർട്ടിയാണ് ജാതി സെൻസസിന്റെ കണക്കുകൾ പുറത്തു വിടാത്തതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് കർണാടകയിൽ നടത്തിയ ജാതി സെൻസസിനെയാണ് അഖിലേഷ് ഇതിലൂടെ സൂചിപ്പിച്ചത്, ഇതുവരെയും ആ റിപ്പോർട്ടുകൾ അവർ പരസ്യപ്പെടുത്തിയിട്ടില്ല.

കോൺഗ്രസിന്റെ മധ്യപ്രദേശ് അധ്യക്ഷൻ കമൽനാഥിന്റെ “അഖിലേഷ് വഖിലേഷ്” പരാമർശത്തോടും എസ്‌പി അധ്യക്ഷൻ പ്രതികരിച്ചു. “കമൽ നാഥ് പറഞ്ഞത് ശരിയാണ്, ആരാണ് വഖിലേഷ്? എന്നാൽ അഖിലേഷ് ഉണ്ട്, അദ്ദേഹത്തിന്റെ പ്രസ്‌താവനയ്ക്ക് എനിക്ക് ഉത്തരം നൽകാം, പക്ഷേ ഞാൻ ചെയ്യില്ല” യാദവ് പറഞ്ഞു.

കമൽനാഥുമായി സമാജ്‍വാദി പാർട്ടിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അദ്ദേഹത്തിന്റെ പേരിൽ ‘കമൽ’ (ബിജെപിയുടെ ചിഹ്നമായ താമരയെ പരാമർശിക്കുന്നു) ഉണ്ട്. അതിനാൽ, അദ്ദേഹം വ്യക്തമായി അഖിലേഷ് എന്ന് മാത്രമേ പറയൂ… വഖിലേഷ് എന്ന് പറയില്ല” എസ്‌പി മേധാവി പരിഹാസത്തോടെ പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രാദേശിക പാർട്ടികളുമായി കൈകോർക്കാനുള്ള കോൺഗ്രസിന്റെ ഇഷ്‌ടകുറവിനെയും യാദവ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചേരുന്നതിൽ കോൺഗ്രസിന്റെ പ്രശ്‌നം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂടിയായ അഖിലേഷ് പറഞ്ഞിരുന്നു. 

2018ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് ആദ്യമായി പിന്തുണ നൽകിയത് തന്റെ പാർട്ടിയാണെന്നും, അത് ആ സമയത്ത് കോൺഗ്രസിനെ ജയിക്കാൻ സഹായിച്ചെന്നും എസ്‌പി മേധാവി പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ സമാജ്‌വാദി പാർട്ടിയോട് നിർദ്ദേശിച്ചതിന് മധ്യപ്രദേശ് കോൺഗ്രസ് നേതാവ് അജയ് റായിയെയും അഖിലേഷ് യാദവ് വിമർശിച്ചു, കോൺഗ്രസ് നേതാക്കൾ ബിജെപിയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നും ആരോപിച്ചിരുന്നു.