ബിജെപിയിൽ സത്യം പറയുന്ന ഒരേ ഒരു വ്യക്തി നിതിൻ ഗഡ്ഗരി ;സുപ്രിയ സുലെ.

മുംബൈ: ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി നിതിൻ ഗഡ്കരി മാത്രമാണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) എംപി സുപ്രിയ സുലെ. ഒരു അഭിമുഖത്തിനിടെ യഥാർത്ഥ ശിവസേനയെക്കുറിച്ചുള്ള   പ്രസ്താവനയോട് പ്രതികരിക്കവെയാണ് സുപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ അന്തരിച്ച ബാലാസാഹേബ് താക്കറെ രൂപീകരിച്ച ശിവസേന മാത്രമാണ് ഉള്ളതെന്നും സുപ്രിയ സുലെ പറഞ്ഞു. 

“ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി ഗഡ്കരി മാത്രമാണ്; എന്നെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിൽ ഒരേയൊരു ശിവസേന മാത്രമേയുള്ളൂ, അത് അന്തരിച്ച ബാലാസാഹേബ താക്കറെ രൂപീകരിച്ചതാണ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഉദ്ധവിനെ ഏൽപ്പിച്ചു. ചില ഡ്യൂപ്ലിക്കേറ്റുകളുണ്ട്, എന്നാൽ സ്വർണവും വെങ്കലവും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് അറിയാം.”-പൂനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സുപ്രിയയുടെ ഈ പരാമർശം.

അതേസമയം മറാത്ത സംവരണ വിഷയത്തിൽ മഹാരാഷ്ട്ര സർക്കാരിൽ നയപരമായ പക്ഷവാദമുണ്ടെന്നും സുപ്രിയ ആരോപിച്ചു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു സുപ്രിയയുടെ പ്രതികരണം. സംവരണം നടപ്പാക്കാൻ മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജരാങ്കെ സംസ്ഥാന സർക്കാരിന് നൽകിയ 40 ദിവസത്തെ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് സുപ്രിയയയുടെ വിമർശനം. 

ബിഹാറിന് സമാനമായി മഹാരാഷ്ട്രയിലും ജാതി സർവേ നടത്തണമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സർവേയിലൂടെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതികളുടെയും പട്ടികവർഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പൊതുവിഭാഗത്തിന്റെയും ജനസംഖ്യയുടെ വ്യക്തമായ ചിത്രം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സോലാപൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് അജിത് പവാറിന്റെ പരാമർശം. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ സഖ്യകക്ഷിയായ ബി.ജെ.പി നിരസിച്ചതിന് പിന്നാലെയാണ് അജിത് പവാർ ജാതി സെൻസസിന് ആഹ്വനം ചെയ്തത്.

” ബീഹാർ സർക്കാർ നടത്തിയതുപോലെ, ഇവിടെയുംജാതി അടിസ്ഥാനമാക്കിയുള്ള ഒരു സെൻസസ് നടത്തട്ടെ, ഇതിലൂടെ ഒബിസി, എസ്‌സി, എസ്‌ടി, ന്യൂനപക്ഷങ്ങൾ, പൊതുവിഭാഗം തുടങ്ങിയവരുടെ എണ്ണം ജനസംഖ്യാനുപാതികമായി നമുക്ക് കൃത്യമായി അറിയാൻ കഴിയും. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൃത്യമായി ആനുകൂല്യങ്ങൾ നല്കാൻ സാധിക്കും. ബീഹാറിലെ ജാതി സർവേയുടെ വിശദാംശങ്ങൾ നൽകാൻ താനും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ആയിരം കോടി ചിലവായാലും സർവേ നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും പവാർ പറഞ്ഞു.