വയനാട്ടിൽ നിന്നും പിടിച്ച മാവോസ്റ്റുകളെ കസ്റ്റഡിയിൽ വിട്ടു.

കൽപ്പറ്റ :വയനാട്ടിലെ പേര്യയിൽ നിന്ന് തണ്ടർബോൾട്ട് പിടികൂടിയ മാവോസ്റ്റുകളെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കല്‍പറ്റ കോടതിയിലാണ് മാവോയിസ്റ്റുകളെ ഹാജരാക്കിയത്. കർണാടക സ്വദേശിയായ ഉണ്ണിമായയും തമിഴ്നാട് സ്വദേശി ചന്ദ്രുവുമാണ് വയനാട്ടിൽ അറസ്റ്റിലായത്. എകെ 47 ഉൾപ്പെടെ തോക്കുകളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാൾ സുന്ദരി എന്ന വ്യക്തിയാണ്, മറ്റൊരാള്‍ ആരെന്ന് അന്വേഷിച്ച് വരികയാണ്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. 

രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് വെടിയേറ്റെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതോടെ വനാതിർത്തികളിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.  ഇന്നലെ രാത്രി 7 മണിയോടെയാണ് നാലം​ഗ സായുധ മാവോയിസ്‌റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. ഇവര്‍ മൊബൈൽ ചാർജ് ചെയ്‌ത ശേഷം ഭക്ഷണം കഴിക്കാൻ കാത്തിരിക്കുകയായിരുന്നു. 

അതീവ രഹസ്യമായിട്ടായിരുന്നു തണ്ടര്‍ബോള്‍ട്ടിന്‍ നീക്കം. ഉച്ചയോടെ തന്നെ തണ്ടർബോൾട്ട് ചപ്പാരം കോളനി പരിസരത്തു നിലയുറപ്പിച്ചു. മാവോയിസ്‌റ്റുകൾ കോളനിയിലേക്ക് എത്തുന്ന ഓരോ നീക്കവും ദൂരെ നിന്നു നിരീക്ഷിച്ചു. ഏഴുമണിയോടെ നാലാംഗ സായുധ മാവോയിസ്‌റ്റ് സംഘം അനീഷിന്റെ വീട്ടിലെത്തി. 

മാവോയിസ്‌റ്റുകൾ പുറത്തു ഇറങ്ങുമ്പോൾ പിടികൂടാൻ ആയിരുന്നു നീക്കം. എന്നാൽ അതിനിടയിൽ വീട്ടുകാരിൽ ഒരാൾ പുറത്തിറങ്ങി. വീട്ടുമുറ്റത്ത് തണ്ടർ ബോൾട്ടിനെ കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഇതോടെ തണ്ടർബോൾട്ട് ആകാശത്തേക്ക് വെടിവച്ചു, തണ്ടർബോൾട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. 

ഇതോടെ രണ്ടുപേര്‍ ഓടിപ്പോയി. വീടിന് അകത്തു ഉണ്ടായിരുന്ന രണ്ടു പേര്‍ പോലീസിന് നേരെ വെടിവച്ചു. വീട്ടിലേക്ക് കയറിയാണ്, ഇവരെ തണ്ടർ ബോൾറ്റ് പിടികൂടിയത്. ഇവരെ പോലീസ് കൽപറ്റയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 

വീട് ഇപ്പോഴും പോലീസ് വലയത്തിലാണ്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ചപ്പാരം കോളനിയിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്. കണ്ണൂർ വയനാട് അതിർത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആൾ ചികിത്സക്കെത്തിയാൽ പിടികൂടുകയാണ് ലക്ഷ്യം.