ഹൈദരാബാദ്: കാമറെഡ്ഡിയിൽ ബിജെപി സ്ഥാനാർത്ഥി കെ വെങ്കട്ട രമണ റെഡ്ഡി നിലവിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും ടിപിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡിയെയും പരാജയപ്പെടുത്തി.മത്സരം അവസാന റൗണ്ടിൽ 66444 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥി കെസിആറിനെയും രേവന്തിനെയും മറികടക്കുകയായിരുന്നു. കെസിആർ 59751 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തും രേവന്ത് 54774 വോട്ടു നേടി മൂന്നാം സ്ഥാനത്തുമെത്തി.
ഈ വിജയത്തോടെ തെലങ്കാനയിലെ രണ്ട് മുൻനിര പാർട്ടികളിലെ രണ്ട് പ്രമുഖരെ പരാജയപ്പെടുത്തി വെങ്കട രമണ റെഡ്ഡി ‘ താരമായി.
മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു രണ്ട് മണ്ഡലങ്ങളിലാണ് മത്സരിച്ചത് സ്വന്തം തട്ടകമായ ഗജ്‌വേലിനൊപ്പം, കാമറെഡ്ഡിയിലും.
കെസിആറിനെ നേരിടാൻ ടിപിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡി രംഗത്തിറങ്ങിയതോടെ മത്സരം കൂടുതൽ കടുത്തതായത് .
നേരത്തെ താൻ പ്രതിനിധീകരിച്ച കൊടങ്ങലിൽ രേവന്ത് റെഡ്ഡിയും മത്സരിച്ചിട്ടുണ്ട്. പ്രദേശവാസിയായ ബിജെപിയുടെ കെ വെങ്കട്ട രമണ റെഡ്ഡിയെയാണ് കാവി പാർട്ടി രണ്ട് അതികായകന്മാരെ നേരിടാൻ കളത്തിൽ ഇറക്കിയത് .
ബിആര്‍എസിനോ കോണ്‍ഗ്രസിനോ വിജയം പ്രവചിച്ച മണ്ഡലത്തിലെ ഈ അപ്രതീക്ഷിത ജയം കാട്ടിപ്പള്ളി വെങ്കട്ട രാമന്‍ റെഡ്ഡിക്ക് നല്‍കിയിരിക്കുന്നത് ഹീറോ പരിവേഷമാണ്. കേന്ദ്രമന്ത്രിമാരടക്കം അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിക്കഴിഞ്ഞു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെ കാട്ടിപ്പള്ളിയെ അഭിനന്ദിച്ചിട്ടുണ്ട്.
‘ഈ മഹാനെ അവഗണിക്കരുത്. തെലങ്കാന മുഖ്യമന്ത്രി കെസിആറിനെയും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും സംസ്ഥാന അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയേയും ഒന്നിച്ച് തോല്‍പ്പിച്ചു. ഇത് വരെ ചര്‍ച്ച ചെയ്യാത്ത ഏറ്റവും വലിയ വിജയമാണിത്’, അദ്ദേഹം പോസ്റ്റ് ചെയ്തു.

