ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.



ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.

ന്യൂഡൽഹി:ജമ്മു കശ്മീർ നിയമസഭയിലെ 24 സീറ്റുകൾ പാക് അധീന കശ്മീരിന് (പിഒകെ)സംവരണം ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ പുനഃസംഘടനാ ബിൽ 2023 സഭയിൽ അവതരിപ്പിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നേരത്തെ ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 43 സീറ്റുകളായിട്ടുണ്ട്. അതേസമയം, 46 സീറ്റുകളുണ്ടായിരുന്ന കശ്മീരിൽ ഇപ്പോൾ 47 ആയി. പാക് അധീന കശ്മീരിനായി 24 സീറ്റുകളും നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. ജമ്മു കശ്മീർ പുനഃസംഘടന ബിൽ 2023, ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബിൽ 2023 എന്നിവയാണ് അവതരിപ്പിച്ച ബില്ലുകൾ.

“കാശ്മീരി പണ്ഡിറ്റുകൾ കുടിയിറക്കപ്പെട്ടപ്പോൾ, അവർ സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി ജീവിക്കാൻ നിർബന്ധിതരായി. ഏകദേശം 46,631 കുടുംബങ്ങൾ സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെട്ടു. അവരുടെ  അവകാശങ്ങൾ നേടുന്നതിനാണ് ഈ ബിൽ. ഈ ബിൽ അവർക്ക് പ്രാതിനിധ്യം നൽകുന്നതാണ്.”- സഭയിൽ ബില്ലുകളെക്കുറിച്ച് സംസാരിക്കവേ അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ 70 വർഷമായി നിഷേധിക്കപ്പെട്ട ജനങ്ങൾക്ക് നീതി ലഭ്യമാക്കാനാണ് ഈ ബില്ലുകൾ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിനെക്കുറിച്ചുള്ള രണ്ട് ബില്ലുകളിൽ ഒന്ന് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് കശ്മീരി കുടിയേറ്റ സമുദായ അംഗങ്ങളെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ അവസരം നല്കുന്നതാണ്. 1980 കൾക്ക് ശേഷം ജമ്മു കശ്മീരിൽ തീവ്രവാദത്തിന്റെ ഒരു യുഗം ഉണ്ടായിരുന്നുവെന്നും അത് തടയാൻ ഉത്തരവാദികളായവർ ഇംഗ്ലണ്ടിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്നുവെന്നും അമിത് ഷാ കോൺഗ്രസിനെ പരിഹസിച്ചു.

അതേസമയം പാർലിമെന്റിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.തുടർന്ന് നിരവധി  പാക് അധീന കശ്മീർ (പിഒകെ) പ്രശ്നത്തിന്റെ ഉത്തരവാദിത്തം മുൻ പ്രധാനമന്ത്രിയായ നെഹ്‌റുവിനാണെന്നായിരുന്നു അമിത് ഷായുടെ പരാമർശം. “പണ്ഡിറ്റ് നെഹ്‌റു കാരണമാണ് പാക് അധിനിവേശ കശ്മീരിന്റെ പ്രശ്‌നം ഉണ്ടായത്. അല്ലെങ്കിൽ ആ ഭാഗം കശ്മീരിന്റേതാകുമായിരുന്നു. പിഒകെയുടെ ഉത്തരവാദിത്തം നെഹ്‌റുജിക്കായിരുന്നു. അത് തന്റെ തെറ്റാണെന്ന് നെഹ്‌റുജി പറഞ്ഞിരുന്നു. അതൊരു തെറ്റായിരുന്നില്ല, ഈ രാജ്യത്തിന്റെ വളരെയധികം ഭൂമി നഷ്ടപ്പെടാൻ കാരണമായ ഒരു മണ്ടത്തരമാണ്.”- അമിത് ഷാ പറഞ്ഞു. “നെഹ്‌റുവിന്റെ രണ്ട് മണ്ടത്തരങ്ങൾ കാരണം ജമ്മു-കശ്മീർ ഒരുപാട് ബുദ്ധിമുട്ടിയെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. 

കശ്മീർ സംവരണ (ഭേദഗതി) ബിൽ 2023, ജമ്മു കശ്മീർ പുനഃസംഘടന ബിൽ 2023 എന്നിവ കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമായുളള മൂന്ന് സുപ്രധാന ബില്ലുകളും പാർലമെൻറിൽ ചർച്ച ചെയ്യുന്നുണ്ട്.