പോലീസ് കാവലിലുള്ള കൊലക്കേസ് പ്രതിയെ കോടതിയിൽ വെച്ച് വെടിവെച്ചുകൊന്നു.

പട്ന: കൊലപാതകമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്ന പ്രതിയെ രണ്ടുപേര്‍ കോടതിപരിസരത്ത് വെടിവെച്ചുകൊലപ്പെടുത്തി.ബിഹാര്‍ പട്നയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഛോട്ടാ സര്‍ക്കാരെന്നറിയപ്പെടുന്ന അഭിഷേക് കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

ബേയൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രതിയെ ദാനാപുര്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് വെടിയേറ്റത്. അഭിഷേക് കുമാറിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.വയറ്റിൽ മൂന്ന് വെടിയുണ്ടകളും തലയിൽ ഒരു വെടിയുണ്ടയുമടക്കം നാല് വെടിയേറ്റ അഭിഷേകിനെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. എസ്കോർട്ട് പാർട്ടി തടവുകാരനെ കോടതിയിൽ കൊണ്ടുവന്നയുടൻ ആയുധധാരികളായ രണ്ട് പേർ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എച്ച്ടിയോട് പറഞ്ഞു. അക്രമികൾ എട്ട് റൗണ്ട് വെടിയുതിർത്തതായി അവർ പറഞ്ഞു.

സംഭവസ്ഥലത്തുനിന്ന് നാല് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. വെടിവെപ്പിനെ തുടര്‍ന്ന് കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വെടിയുതിര്‍ത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും ഇവര്‍ മുസാഫര്‍പുരില്‍ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു.