ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും തിരിച്ചടി.കേസില്‍ ഇരുവര്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ പ്രത്യേക കോടതി വിധിച്ചു.
71 കാരനായ ഇമ്രാന്‍ ഖാനും 67 കാരനായ ഖുറേഷിയും നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ്. പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേസില്‍ വിധി വരുന്നത്.
ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്ഥാപിതമായ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചതെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി എട്ടിന് വ്യാഴാഴ്ചയാണ് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വാഷിങ്ടണിലെ പാക് എംബസി അയച്ച രഹസ്യ കോഡുകളായ സൈഫര്‍ പരസ്യമായി വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാണ് ഇമ്രാന്‍ ഖാനെതിരായ ആരോപണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നയതന്ത്ര സൈഫറിന്റെ ഉള്ളടക്കം ചോര്‍ത്തിയെന്ന കേസിലാണ് ഇമ്രാനും ഖുറെഷിയും ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.തീരുമാനത്തെ വെല്ലുവിളിക്കുമെന്നും ശിക്ഷ താൽക്കാലികമായി നിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പിടിഐ പറഞ്ഞു.
“ഈ നിയമവിരുദ്ധമായ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നില്ല,” ഖാൻ്റെ അഭിഭാഷകൻ നയീം പഞ്ജുത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
ഇമ്രാൻ്റെ സ്ഥാനാർത്ഥിത്വം നിരസിക്കപ്പെട്ടപ്പോൾ ഖുറേഷിയെ ഥാറിൽ നിന്നും മത്സരിക്കാൻ അനുമതി ലഭിച്ചിരുന്നു . എന്നാൽ ഇന്നത്തെ ശിക്ഷാവിധി അർത്ഥമാക്കുന്നത് അടുത്ത അഞ്ച് വർഷത്തേക്ക് ഇരുവരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കപ്പെട്ടിരിക്കുന്നു എന്നാണ്.

