വിശ്വാസത്തിൽ നിതീഷ് ; കാലുമാറ്റ രാഷ്ട്രീയത്തിൽ കാലിടറാതെ .

പാറ്റ്ന :നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു-എൻഡിഎ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു.സർക്കാരിന് അനുകൂലമായി 129 വോട്ടുകളാണ് ലഭിച്ചത്.വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ആർജെഡി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് കനത്ത തിരിച്ചടി നല്‍കി വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്ബായി അവരുടെ 3 എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നിരുന്നു. കൂടാതെ, മൂന്ന് രാഷ്ട്രീയ ജനതാദള്‍  എംഎല്‍എമാർ – ചേതൻ ആനന്ദ്, നീലം ദേവി, പ്രഹ്ലാദ് യാദവ് എന്നിവർ സംസ്ഥാന അസംബ്ലിയില്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍  ചേര്‍ന്നിരുന്നു. ഈ ഘടകങ്ങള്‍ എല്ലാം നിതീഷ് കുമാര്‍ സര്‍ക്കാരിന് അനായാസം വിശ്വാസ വോട്ടെടുപ്പ് വിജയിക്കാന്‍ സഹായിച്ചു.

വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പ് സ്പീക്കര്‍ അവധ് ബിഹാരി ചൗധരിക്ക് എതിരെ ബിഹാർ നിയമസഭ അവിശ്വാസ പ്രമേയം പാസാക്കി. ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകള്‍ക്ക് പാസായി. മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവധ് ബിഹാരി ചൗധരി സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ ജെഡിയു-ബിജെപി സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.