ഹിമാചലിൽ കോൺഗ്രസ് ഞെട്ടി; അട്ടിമറി രാഷ്ട്രീയവുമായി ബിജെപി

സിംല: ഹിമാചല്‍ പ്രദേശില്‍ രാജ്യസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി . കോണ്‍ഗ്രസ് എംഎല്‍എമാർ ക്രോസ് വോട്ട് ചെയ്തു, ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും 34 വോട്ട്; തുടർന്ന് നടന്ന  നറുക്കെടുപ്പില്‍ ബിജെപിയ്ക്ക് വിജയം.നറുക്കെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാർ ക്രോസ് വോട്ടിങ് നടത്തിയെന്നാണ് ആരോപണം.

ബിജെപിയുടെ ഹർഷ് മഹാജനും കോണ്‍ഗ്രസിൻ്റെ അഭിഷേക് സിംഗ്വിക്കും 34 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പില്‍ ഹർഷ് മഹാജൻ വിജയിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. 6 കോണ്‍ഗ്രസ് അംഗങ്ങളും 3 സ്വതന്ത്രരും ബിജെപിക്ക് വോട്ടു ചെയ്തെന്നാണ് സൂചന.പ്രമുഖ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയാണു പരാജയപ്പെട്ടത്.68 അംഗ നിയമസഭയില്‍ 40 അംഗങ്ങളുള്ള കോണ്‍ഗ്രസിനു നിഷ്പ്രയാസം വിജയിക്കാമായിരുന്നു. മൂന്നു സ്വതന്ത്രരും കോണ്‍ഗ്രസിനെയായിരുന്നു പിന്തുണച്ചിരുന്നത്. 34 വോട്ട് വീതമാണ് സിംഗ്‌വിക്കും ഹർഷ് മഹാജനും കിട്ടിയത്. നറുക്കെടുപ്പില്‍ ഭാഗ്യം മഹാജനെ തുണച്ചു. സർക്കാരിനെ പിന്തുണച്ചിരുന്ന ഒന്പത് എംഎല്‍എമാരാണ് ക്രോസ് വോട്ട് ചെയ്തത്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർഥി തോറ്റതോടെ ഉത്തരേന്ത്യയിലെ ഏക കോണ്‍ഗ്രസ് സർക്കാർ പ്രതിസന്ധിയിലായി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 35 എംഎല്‍എമാരുടെ പിന്തുണയാണ്. സിംഗ്‌വിയുടെ തോല്‍വിയോടെ ഹിമാചലിലെ സുഖ്‌വിന്ദർ സിംഗ് സുഖു സർക്കാരിനെതിരേ അവിശ്വാസപ്രമേയത്തിനു ബിജെപി നീക്കമാരംഭിച്ചു. ഭൂരിപക്ഷം നഷ്ടമായ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു രാജിവയ്ക്കണമെന്നു പ്രതിപക്ഷനേതാവ് ജയ്റാം ഠാക്കൂർ ആവശ്യപ്പെട്ടു.